തിരുവനന്തപുരം ഊരുട്ടമ്പലത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. കിളികോട്ടുകോണം ശ്രീലകത്തിൽ ശ്രീനാഥാണ് അറസ്റ്റിലായത്. പൊലീസ് സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു.
കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടറും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ സജികുമാറിനെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ ഒന്നാം പ്രതിയാണ് ശ്രീനാഥ്. സംഭവ ദിവസം വീടിനു സമീപത്തു നിന്നു കണ്ടെത്തിയ സ്കൂട്ടറിന്റെ ഉടമകളെ തേടിയുള്ള അന്വേഷണത്തിലാണു ശ്രീനാഥ് കുടുങ്ങിയത്. ഇയാളുടെ ഭാര്യയുടെ പേരിലാണു സ്കൂട്ടർ റജിസ്റ്റർ ചെയ്തിട്ടുള്ളത്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. ആക്രമണത്തിന്റെ യഥാർഥ കാരണം കണ്ടെത്താനായിട്ടില്ല. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സജികുമാറിനെ പ്രതികളെന്നു കരുതുന്ന ചിലരുടെ ചിത്രം അന്വേഷണ സംഘം കാണിച്ചിരുന്നു. തുടർന്നാണു ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത ശ്രീനാഥിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമല്ല ആക്രമണത്തിനു കാരണമെന്നാണു പൊലീസിന്റെ നിഗമനം. സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു. സ്റ്റേഷനിലെ സെല്ലിലേക്കു പോകുന്ന ഇടനാഴിയിൽ മേശയുടെ പുറത്ത് ഉണ്ടായിരുന്ന ബ്ലെയ്ഡ് കൈക്കലാക്കിയ പ്രതി സെൽ തുറക്കുന്നതിനിടെ കൈഞരമ്പ് മുറിക്കുകയായിരുന്നു. ഉടൻതന്നെ പൊലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമല്ല.