ചാലക്കുടി ആസ്ഥാനമായ ഫിനോമിനല്‍ ഇന്‍ഷൂറന്‍സ് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച പതിനയ്യായിരം പേര്‍ വഞ്ചിക്കപ്പെട്ടു. കോടികളുടെ നിക്ഷേപതുക ഡയറക്ടര്‍മാര്‍ തട്ടിയെടുത്തെന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നടപടികള്‍ തുടങ്ങി.
ഫിനോമിനല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ പണം നിക്ഷേപിച്ചാല്‍ വന്‍തുക പ്രതിമാസം വരുമാനം കിട്ടുമെന്നായിരുന്നു വാഗ്ദാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം പതിനയ്യായിരം പേര്‍ പണം മുടക്കിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. രണ്ടായിരം പേര്‍ ഇതിനോടകം പരാതികള്‍ നല്‍കി. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ തോമസിനേയും ഷംഷീറിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. ഡയറക്ടര്‍മാര്‍ പ്രതിമാസം രണ്ടു ലക്ഷം രൂപ വരെ ശമ്പളം പറ്റിയിരുന്നു. കൂടുതല്‍ ഡയറക്ടര്‍മാരെ പിടികൂടാനാണ് പൊലീസിന്റെ നീക്കം. ദിവസവും കൂടുതല്‍ കിട്ടിക്കൊണ്ടിരിക്കുന്നത് നിരവധി പരാതികള്‍. ഇങ്ങനെ, പരാതി സ്വീകരിക്കാന്‍ വേണ്ടി മാത്രം സ്റ്റേഷനില്‍ പ്രത്യേക കൗണ്ടര്‍ ക്രമീകരിച്ചു. 107 കോടി രൂപയോളം ഫിനോമിനലിന്റെ വിവിധ സ്ഥാപനങ്ങളുടെ പേരുകളിൽ സ്വരൂപിച്ചിട്ടുണ്ട്. ഇതിൽ 22 കോടി രൂപ കൊടകരയിൽ ടൗൺഷിപ്പിനായി നിക്ഷേപിച്ചു എന്നാണ് പറയപ്പെടുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലും ടൗൺഷിപ്പുകൾ നിർമാണത്തിലാണെന്നാണ് കമ്പനി പ്രതിനിധികളുടെ അവകാശവാദം.