കട്ടപ്പനയില്‍ രാജ്യാന്തര വിപണിയിൽ 17 കോടി രൂപ വിലവരുന്ന ഹാഷീഷ് ഓയിലുമായി അഭിഭാഷകൻ ഉൾപ്പെടെ മൂന്നംഗ സംഘം പിടിയിലായ കേസില്‍ ഒരു അറസ്റ്റുകൂടി പൊലീസ് രേഖപ്പെടുത്തി. ഒളിവിലായിരുന്ന ആറാം പ്രതി ചിലന്തിയാര്‍ സുരേഷിനെയാണ് കട്ടപ്പന സി.ഐ. നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ വട്ടവട ശാഖയിലെ കാർഷിക വിപണിയിൽ ജീവനക്കാരനായ സുരേഷിന് കേസിലെ ഒന്നാം പ്രതിയായ അബിൻ ദിവാകരനുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. കഞ്ചാവും ഹാഷിഷ് ഓയിലും ആന്ധ്രയിൽ നിന്നും കൊണ്ടുവരുന്നതിനും ചെന്നൈ കേന്ദ്രീകരിച്ച് സിനിമാ ഷൂട്ടിംഗ് സംഘങ്ങൾക്ക് വിൽക്കുന്നതിനും സുരേഷാണ് ഇടനില നിന്നിരുന്നത്. തമിഴ് സിനിമാ മേഖലയിൽ നിന്നും സ്ത്രീകളടക്കമുള്ള സംഘം കേരളത്തിൽ വന്ന് ഹാഷിഷ് ഓയിൽ വാങ്ങിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാമക്കൽമേട് പതാലിൽ അഡ്വ.ബിജു രാഘവൻ , മുണ്ടിയെരുമ പുത്തൻപുരയ്ക്കൽ അഞ്ചുമോൻ, ശാന്തൻപാറ പന്തലാൽ ഷിനോജോൺ, എന്നിവരെ 17 കിലോ കഞ്ചാവ് ഓയിലുമായി കട്ടപ്പന ഡി.വൈ.എസ്.പി യുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലുണ്ടായിരുന്ന ബാങ്കുദ്യോഗസ്ഥനായ നെടുംങ്കണ്ടം സ്വദേശി അബിൻ ദിവാകരൻ ഓടി രക്ഷപെട്ടിരുന്നെങ്കിലും പിന്നീട് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടപാടുകാർ എന്ന വ്യാജേനയെത്തിയ ഷാഡോ പോലീസ് സംഘമാണ് സുരേഷിനെ പിടികൂടിയത്.