തോക്ക് ചൂണ്ടി അല്ലെങ്കിൽ കമ്പിപ്പാരയും കത്തിയുമായി എത്തുന്ന കള്ളന്റെ ഭീകരരൂപമാണ് മോഷണമെന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്കെത്തുന്നത്. മോഷണം പോയ വീട്ടുകാരെയും ഒപ്പം പൊലീസുദ്യോഗസ്ഥരെയും അമ്പരപ്പിച്ച ചില മോഷണങ്ങളുണ്ട്. അടുത്തകാലത്ത് സംസ്ഥാനത്തുനടന്ന ചില സംഭവങ്ങള്‍ പരിശോധിക്കാം.
മാവേലിയെ തട്ടിക്കൊണ്ട് പോയി കാക്കനാട് ∙ എട്ടടി ഉയരമുള്ള മഹാബലിയെ ഏതോ പ്രജ അടിച്ചു മാറ്റി. മാവേലിപുരത്തെ ഓണം പാർക്കിനു മുമ്പിൽ സ്ഥാപിച്ചിരുന്ന മഹാബലിയുടെ കട്ടൗട്ടാണു മോഷണം പോയത്. തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ ഒരു വർഷം മുമ്പു നിർമിച്ചതാണു മഹാബലിയുടെ കട്ടൗട്ട്. ഒരു മാസം മുൻപാണ് ഓണം പാർക്കിന്റെ ഗേറ്റിനു സമീപം സ്ഥാപിച്ചത്. കമ്പികൾ കൊണ്ടു ഭദ്രമായി കെട്ടി നിർത്തിയിരുന്ന കട്ടൗട്ട് എളുപ്പത്തിൽ അഴിച്ചെടുക്കാനുമാകില്ല.
സീപോർട്ട് എയർപോർട്ട് റോഡിനോടു ചേർന്നാണ് ഓണം പാർക്കെന്നതിനാൽ എപ്പോഴും വാഹനത്തിരക്കുള്ള സ്ഥലമാണ്. വാഹനത്തിൽ കയറ്റിക്കൊണ്ടു പോകാനേ സാധ്യതയുള്ളുവെന്നു ഭാരവാഹികൾ പറയുന്നു പാർക്ക് തുറക്കാനെത്തിയപ്പോഴാണു കവാടത്തിലുണ്ടായിരുന്ന മഹാബലിയുടെ കട്ടൗട്ട് ആരോ കടത്തിക്കൊണ്ടുപോയെന്നു വ്യക്തമായത്. പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. അടുത്ത ഓണത്തിന് തിരിച്ചെത്തുമായിരിക്കും.
‘മോഷണം പോവാത്ത മാല’ അമ്പലവയലിലെ ഒരു വീട്ടിൽ നിന്ന് എട്ടു പവന്റെ ഒരു മാല മോഷണം പോയെന്ന പരാതിയുമായി വീട്ടുകാർ പോലീസ് സ്റ്റേഷനിലെത്തി. വിരലടയാള വിദഗ്ധരും പൊലീസുകാരും വീട്ടിലെത്തി. വീട്ടുടമസ്ഥന്റെ ഭാര്യയുടെ അഴിച്ചു വച്ചിരുന്ന താലിയടക്കമുള്ള മാലയാണ് കാണാതായത്. പൊലീസും വീട്ടുകാരും പരിസരമാകെ തുമ്പിനായി തിരഞ്ഞു.
വിരലടയാള വിദഗ്ധർ കൊണ്ടുവന്ന് വീടും പരിസരത്തും പരിശോധന നടത്തിയെങ്കിലും മോഷണം നടന്നതിന്റെ ലക്ഷണമൊന്നും കണ്ടില്ല. ഒടുവിൽ ബോംബ് സ്ക്വാഡും വന്നു. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോഴാണ് അലമാരയിൽ നിന്നു ലോഹം കണ്ടെത്തിയ ബീപ് ശബ്ദം കേട്ടത്. തുറന്നുനോക്കിയപ്പോൾ അലമാരയിൽ തന്നെ വസ്ത്രത്തിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു മാല. മാല അലമാരയിൽ നിന്നു തന്നെ കിട്ടി.
ചോര കൊണ്ട് മാപ്പെഴുതി കള്ളൻ തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. സിസിടിവി ക്യാമറയിലെ മോഷണദൃശ്യങ്ങൾ ഫെയ്സ്ബുക് പോസ്റ്റിട്ടതോടെയാണ് . ചോരകൊണ്ടു മാപ്പെഴുതി മോഷ്ടാവ് മാപ്പു ചോദിച്ചത്. സിസിടിവി ക്യാമറയിലെ മോഷണദൃശ്യങ്ങൾ ഫെയ്സ്ബുക് പോസ്റ്റിലൂടെ വൈറലായതോടെ ആകെ ടെൻഷനായി യുവാവ് അതോടെ നന്നാകാൻ തീരുമാനിച്ചു.മോഷണം പോയ സാധനങ്ങളെല്ലാം കേടുപാടുകൂടാതെ തിരികെ കിട്ടിയ സന്തോഷത്തിൽ പരാതിക്കാരനും.
പോളിടെക്നിക്കിൽ പഠിക്കാത്ത കള്ളൻ ദേശീയപാതയിൽ പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴാണ് സ്റ്റാർട്ടറിന്റെ പ്രശ്നം കള്ളന് വിനയായത്. കരുവാറ്റ സാഗരമാതാ പള്ളിക്കു സമീപം നിർത്തിയിട്ടിരുന്ന ‘രഹ്ന’ ബസ് മോഷ്ടിക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടുകയും ചെയ്തു. രാത്രി പതിനൊന്നരയോടെബസ് മോഷിച്ചു കൊണ്ടുപോകുന്നതിനിടെ തോട്ടപ്പള്ളി പാലത്തിലെത്തിയപ്പോൾ ഷോർട് സർക്യൂട്ട് മൂലം സ്റ്റാർട്ടറിനു തീപിടിച്ചു ബസ് നിന്നു. ഇതോടെ മറ്റു വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയാതായി. ബസിന്റെ മുന്നിലും പിന്നിലും വാഹനനിരയായതോടെ മോഷ്ടാവ് ഇറങ്ങി ഓടി രക്ഷപ്പെടാൻ നോക്കിയപ്പോൾ പിടിയിലായി. കള്ളൻമാരിലുമുണ്ട് പുസ്തക പ്രേമികൾ ലോറി നിറയെ പുസ്തകവുമായി ‘കള്ളൻ’ എവിടെ പോയെന്ന പരാതിയുമായി എത്തിയത് പ്രസാധകന്റെ ഭാര്യയാണ്. പണം നൽകാമെന്നേറ്റാണ് പ്രസിദ്ധീകരണ സ്ഥാപനത്തിൽനിന്ന് 40 ലക്ഷം രൂപയുടെ പുസ്തകങ്ങളുമായി അജ്ഞാതൻ മുങ്ങിയത്. റെയിൻബോ പബ്ലിക്കേഷൻസ് പ്രസാധകൻ എൻ.രാജേഷ് കുമാർ മരിച്ചതിനെത്തുടർന്ന് അടച്ചുപൂട്ടിയ ചെങ്ങന്നൂർ കല്ലിശേരിയിലെ ഗോഡൗണിൽ സൂക്ഷിച്ച ഒരു ലക്ഷത്തിലേറെ പുസ്തകങ്ങളാണു നഷ്ടപ്പെട്ടത്. 40 ലക്ഷത്തിലേറെ മതിപ്പുവിലയുള്ള പുസ്തകങ്ങൾ 60% വിലക്കിഴിവിൽ നൽകാൻ കരാറുണ്ടാക്കി. 13.25 ലക്ഷം രൂപയ്ക്ക് പുസ്തകങ്ങളെല്ലാം വാങ്ങാനായിരുന്നു കരാർ. അഞ്ചു തവണയായി പണം നൽകുന്നതിന് യൂണിയൻ ബാങ്ക് നിലമ്പൂർ ബ്രാഞ്ചിന്റെ അഞ്ച് ചെക്കും കൈമാറി. തുടർന്ന് പുസ്തകങ്ങളും അവ സൂക്ഷിച്ച റാക്കുകളും ലോറിയിൽ കൊണ്ടുപോയി. കരാറിൽ നൽകിയ വിലാസത്തിലും യൂണിയൻ ബാങ്കിന്റെ നിലമ്പൂർ ബ്രാഞ്ചിലും അന്വേഷിച്ചെങ്കിലും ആളെ അറിയില്ലെന്നാണു വിവരം ലഭിച്ചത്. ബാങ്കിനു നൽകിയ തിരിച്ചറിയൽ രേഖകളും വ്യാജമാണെന്നു കണ്ടെത്തി. തുടർന്നാണു പരാതിയുമായി സമീപിച്ചത്. കടത്തിക്കൊണ്ടുപോയ പുസ്തകങ്ങൾ സംസ്ഥാനത്തെ ഏതെങ്കിലും പുസ്തക വിൽപനശാലയിൽ എത്തിയതായും വിവരമില്ല
ഷോക്കിനെ പേടിയില്ല, ട്രാൻസ്ഫോമർ ഓയിലും ഊറ്റും കെഎസ്ഇബി സഹികെട്ടത് പരാതിക്കാരെക്കൊണ്ടല്ല ഓയിൽ മോഷ്ടാക്കളെക്കൊണ്ടാണ്. കാസർകോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി അജ്ഞാതസംഘം ഊറ്റിയെടുത്തത് ആറു ട്രാൻസ്ഫോമറിലെ ഓയിൽ. ഇതുമൂലം ബോർഡിനു ട്രാൻസ്ഫോമർ മാറ്റിവയ്ക്കേണ്ടി വന്നതു മൂലമുണ്ടായ നഷ്ടം 18 ലക്ഷത്തോളം രൂപ. ആരാണ് ഇത് ഊറ്റുന്നതെന്നു കണ്ടെത്താന്‍ കഴിഞ്ഞതുമില്ല. ട്രാൻസ്ഫോമറിനടിയിലെ ബോൾട്ട് തുറന്നായിരുന്നു ഓയിൽ മോഷണം. ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കാതെ മറ്റൊരു നിവൃത്തിയുമില്ലാതായി വൈദ്യുതി പുനഃസ്ഥാപിക്കാൻ. ഒരിറ്റ് പോലും അവശേഷിപ്പിക്കാതെ 340 ലീറ്റർ ഓയിലാണ് ഊറ്റിയെടുത്തത്. ബോർഡിനുണ്ടായ നഷ്ടം മൂന്നു ലക്ഷത്തോളം രൂപ. 160 കെവിഎ, 250 കെവിഎ ട്രാൻസ്ഫോമറാണ് വൈദ്യുതി ബോർഡ് പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 250 ലീറ്റർ മുതൽ 360 ലീറ്റർ വരെ ഓയിൽ സൂക്ഷിക്കാവുന്നവ. ട്രാൻസ്ഫോമറിനകത്ത് വൈൻഡിങ് ചൂടാകാതിരിക്കാനും ഷോർട്ട് ആകാതിരിക്കാനും തണുപ്പ് നിലനിർത്തുകയാണു ട്രാൻസ്ഫോമർ ഓയിലിന്റെ ഉപയോഗം. ഓയൽ പൂർണമായും ഊറ്റിയെടുത്താലും രണ്ടു മണിക്കൂർ വരെ വൈൻഡിങ് ചൂടാകാതെ നിലനിൽക്കും. തുടർന്നു ചൂടായി കരിയും.
ക്ഷമിക്കണം മാമാ, അബദ്ധം പറ്റി
വിലപിടിപ്പുള്ള വിദേശയിനത്തിൽപെട്ട പ്രാവുകൾ മോഷണം പോയ വീട്ടിൽ അജ്ഞാതന്റെ കത്ത്
മാമൻ എന്നോടു ക്ഷമിക്കണം...എന്റെ അറിവില്ലായ്മകൊണ്ടു ജീവിതത്തിൽ ആദ്യമായി ചെയ്ത തെറ്റാണ് .ഇനി ആവർത്തിക്കില്ല. മാമന്റെ വീട്ടിൽ നിന്നു പ്രാവുകളെ എടുത്തുകൊണ്ടു പോയതിനുശേഷം എനിക്കു പഠിക്കാൻ കഴിയുന്നില്ല.....എന്റെ അമ്മ എന്നെ ഒരുപാട് വഴക്കു പറഞ്ഞു.....മാമന് ഉണ്ടായ നഷ്ടം ഞാൻ ജോലി ചെയ്തു വീട്ടും. ഞാൻ ഒരു തവണ വീട്ടിൽ വന്നിട്ടുണ്ട്....എന്നെ ശപിക്കരുത്....ഒരു പ്രാവിനു കണ്ണു കണ്ടുകൂടാ...ഞാൻ അതിന്റെ കണ്ണിൽ കിടന്ന തൂവലുകൾ വെട്ടിമാറ്റി...സോറി...ഞാൻ പ്രാവുകളെ തിരികെ ഏൽപിക്കുന്നു. എന്റെ പ്രാവുകളും കൂടി ഇതിനോടൊപ്പമുണ്ട്.... ഞാൻ ഇനി പ്രാവുകളെ എടുക്കില്ല.. സത്യം...ക്ഷമിക്കണേ...’
വിലപിടിപ്പുള്ള വിദേശയിനത്തിൽപെട്ട പ്രാവുകൾ മോഷണം പോയ വീട്ടിൽ അജ്ഞാതന്റെ കത്തും ഒരു പെട്ടിയിൽ പ്രാവുകളെയും തിരികെ കൊണ്ടിട്ടു. പിരപ്പൻകോട് മഞ്ചാടിമൂട് നവീനിൽ ബിനു ഫിലിപ്പിന്റെ വീട്ടിൽ വളർത്തിയിരുന്ന എട്ടു പ്രാവുകളാണു മോഷണം പോയത്.കഴിഞ്ഞ മൂന്നു മുതൽ വീട്ടിൽ ആളുണ്ടായിരുന്നില്ല. ദിവസവും പ്രാവിനു തീറ്റ നൽകുന്നയാൾ അഞ്ചിനു രാവിലെ തീറ്റ നൽകുന്നതിനായി വീട്ടിലെത്തുമ്പോൾ കൂടുകൾ തകർത്ത നിലയിലയിലായിരുന്നു.
പ്രാവുകൾ നഷ്ടപ്പെട്ടു.വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയിരുന്നു. മോഷണംപോയ പ്രാവുകൾക്ക് 48,000 രൂപ വിലവരും. കഴിഞ്ഞ ദിവസം ഒരു ബൈക്ക് വീടിനടുത്തു വന്നു നിർത്തുന്നതും വീട്ടിനകത്തേയ്ക്ക് ഒരു പെട്ടി എറിയുന്നതും നാട്ടുകാർ കണ്ടു.
ഇത് വീട്ടുടമയെ അറിയിച്ചു. പെട്ടിയിൽ കാണാതായ പ്രാവുകളിൽ നാലെണ്ണവും കൂടാതെ ഇവരുടേതല്ലാത്ത ആറു പ്രാവുകളും ഉണ്ടായിരുന്നു. പെട്ടിക്കു സമീപത്തു നിന്നാണ് പെൻസിൽ കൊണ്ട് എഴുതിയ കത്തു ലഭിച്ചത്.