തോലനൂരിൽ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഇവരുടെ മകന്റെ ഭാര്യ ഷീജ (36)യും അറസ്റ്റിൽ. സംഭവത്തിൽ കഴിഞ്ഞ ദിവസം തന്നെ കസ്റ്റഡിയിലെടുത്ത പ്രതി എറണാകുളം പറവൂർ മന്നം ചോപ്പട്ടി വീട്ടിൽ സദാനന്ദന്റെ (53) അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. പുളിക്കപറമ്പ് അംബേദ്കർ കോളനിയിൽ വിമുക്തഭടൻ സ്വാമിനാഥൻ (75), ഭാര്യ പ്രേമകൂമാരി (65) എന്നിവരെ ബുധനാഴ്ച വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊലപാതകത്തിന് ഷീജയുടെ പ്രേരണയുണ്ടായിരുന്നതായി സദാനന്ദൻ മൊഴി നൽകി. കൊല്ലപ്പെട്ട പ്രേമകുമാരിയുടെ സഹോദരന്റെ മകളാണ് ഷീജ. ദമ്പതികളെ കൊലപ്പെടുത്തിയശേഷം ഇവരുടെ തോട്ടം നോക്കാൻ സദാനന്ദനെ ഏൽപ്പിച്ച് അടുപ്പം തുടരാനായിരുന്നു പദ്ധതിയെന്നു പൊലീസ് പറഞ്ഞു. ഷീജയുടെ തറവാട്ടുവീടായ മങ്കര തേനൂരിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന സദാനന്ദനുമായി ആറു മാസം മുൻപാണ് അടുപ്പം തുടങ്ങിയത്.
ഇതറിഞ്ഞ സ്വാമിനാഥൻ ഈ ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഭർത്താവിനെ വിവരം അറിയിക്കുമെന്നു ഷീജയ്ക്കു മുന്നറിയിപ്പു നൽകി. ഈ വൈരാഗ്യവും കൊലയ്ക്കു കാരണമായതായി പൊലീസ് പറഞ്ഞു. പ്രതിയെ കൊണ്ടു വന്നു നടത്തിയ തിരച്ചിലിൽ, കൊലയ്ക്ക് ഉപയോഗിച്ച കത്തിയും മുളകുപൊടി, കത്രിക, വസ്ത്രം എന്നിവയടങ്ങിയ ബാഗും കുറ്റിക്കാട്ടിൽ നിന്നും ചുറ്റികയും ഷീജയുടെ വസ്ത്രവും വീടിനടുത്തുള്ള കിണറ്റിൽ നിന്നും കണ്ടെത്തി.
ഇതിനായി ഇന്നലെ രാവിലെ കിണർ വറ്റിച്ചു. മാനഭംഗത്തിനു ശ്രമിച്ചതായി വരുത്താനാണു ഷീജയുടെ വസ്ത്രങ്ങൾ കിണറ്റിൽ ഇട്ടതെന്നു സദാനന്ദൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മോഷണമാണെന്നു തെറ്റിദ്ധരിപ്പിക്കാൻ ഷീജയുടെ മാലയും വളയും ഉൾപ്പെടെ 12 പവൻ സ്വർണാഭരണങ്ങളും ഇയാൾ എടുത്തു. ഇവ പിന്നീട് പ്രതിയുടെ മങ്കരയിലെ വീട്ടിൽ നിന്നു കണ്ടെത്തി.