പാലക്കാട് തോലന്നൂരിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വാമിനാഥനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി വയറിൽ കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തി. എല്ലുകൾ ചവിട്ടി ഒടിച്ച നിലയിലായിരുന്നു. പ്രേമകുമാരിയുടെ ശരീരത്തിൽ ആറ് മുറിവുകൾ ഉണ്ടായിരുന്നതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. വൃദ്ധദമ്പതികളുടെ കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്ന് പാലക്കാട്ടെ തോലന്നൂർ ഗ്രാമം ഇനിയും മുക്തമായിട്ടില്ല. കൊല്ലപ്പെട്ട സ്വാമിനാഥനും ഭാര്യ പ്രേമകുമാരിയും നാടിന് ഏറെ പ്രിയപ്പെട്ടവരായിരുന്നു. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടിയത് പൊലീസിനും അഭിമാനമായി.
തോലന്നൂർ പൂളയ്ക്കപ്പറമ്പിൽ വിമുക്തഭടനായ സ്വാമിനാഥനും , ഭാര്യ പ്രേമകുമാരിയും നാട്ടിലെ മാതൃകാ ദമ്പതികളായിരുന്നു. സൈനിക സേവനത്തിനുശേഷം നാട്ടിലെത്തിയ സ്വാമിനാഥൻ നല്ലൊരു കർഷനായ പാടശേഖരസമിതി സെക്രട്ടറിയായും പൊതുരംഗത്ത് ശോഭിച്ചിരുന്നു.
പക്ഷേ മരണം ഇരുവരെയും തേടിയെത്തിയത് മകന്റെ ഭാര്യയിലൂടെ. ധനം, കാമം, സ്വകാര്യത ഇതുമാത്രമായിരുന്നു കൊലപാതകം ആസൂത്രണം ചെയ്ത മരുമകൾ ഷീജയുടെ ലക്ഷ്യം. രണ്ടുവർഷമായി പാലക്കാട്ടെ വിവിധയിടങ്ങളിൽ താമസിക്കുന്ന എറണാകുളം പറവൂർ സ്വദേശി സദാനന്ദനുമായുളള നാലുമാസത്തെ അടുപ്പം ഷീജ മുതലാക്കി. കാര്യങ്ങളെല്ലാം വിവരിച്ചു.
കഴിഞ്ഞ മാസം 31 ന് രാത്രി സ്വാമിനാഥൻ മാത്രം വീട്ടിലുളളപ്പോൾ സദാനന്ദൻ വൈദ്യുതാഘാതമേൽപ്പിച്ച് സ്വാമിനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ചു. പിന്നീട് ആറുതവണ കൂടി പല രാത്രികളിൽ വീടിന് സമീപം പതിയിരുന്നു. പലവട്ടം പരാജയപ്പെട്ട കൃത്യം നടത്താൻ ഷീജ വാശിപിടിച്ചതോടെ അരുംകൊലയ്ക്ക് സദാനന്ദൻ തയ്യാറായി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 12 മണിക്ക് വീടിന്റെ വാതിൽ തുറന്നുകൊടുത്ത് സദാനന്ദനെ വിടിനുളളിലാക്കി. കിടപ്പുമുറിയിൽ വച്ച് സ്വാമിനാഥനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. ഇറങ്ങി ഒടാൻ ശ്രമിച്ചപ്പോൾ സ്വീകരണമുറിയിൽ വച്ച് വയറിൽ ആഞ്ഞുകുത്തി കൊല്ലുകയായിരുന്നു. ഇൗ സമയം പ്രേമകുമാരിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കട്ടിലിൽ കിടത്തിയത് ഷീജയായിരുന്നു. സ്വാമിനാഥനെ കൊന്നതിനുശേഷം പ്രേമകുമാരിയുടെ മരണവും സദാനന്ദൻ ഉറപ്പാക്കി.
വീടിനുളളിലാകെ മുളകുപൊടി വിതറി. തുണികൾ വാരിവലിച്ചിട്ടു. അതായത് മോഷണത്തിനെ കൊലപാതകം എന്ന് വരുത്തിത്തീർക്കാനായിരുന്നു ഇത്. തന്നെ കുറെ പേർ ചേർന്ന് മാനഭംഗപ്പെടുത്തിയെന്നായിരുന്നു ഷീജ പൊലീസിനോട് ആദ്യം പറഞ്ഞത്. ൈകകാലുകൾ ബന്ധിച്ചിട്ടതും ഷീജയുടെ അടിവസ്ത്രം കിണറ്റിലിട്ടതും ഇത് വിശ്വസിപ്പിക്കാനായിരുന്നു. എന്നാൽ രണ്ടുപേർ കൊല്ലപ്പെടുകയും മൂന്നാമതൊരാളായ ഷീജയെ മാത്രം മുറിവേൽപ്പിക്കാതെ പോവുകയും ചെയ്തതിലെ പൊരുത്തക്കേട് പൊലീസ് തിരിച്ചറിഞ്ഞു. ഷീജയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സദാനന്ദന്റെ നമ്പർ കിട്ടി. മങ്കരയിലെ ഷീജയുടെ വീടിന് സമീപത്തുനിന്ന് സദാനന്ദനെ പൊലീസ് പിടികൂടി.
ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇരുവരും തമ്മിലുളള അവിഹിതബന്ധത്തിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട പ്രേമകുമാരിയുടെ സഹോദരന്റെ മകളുകൂടിയാണ് ഷീജ. ബന്ധുക്കളായ ഷീജയും പ്രദീപും തമ്മിലുള്ള വിവാഹത്തോട് സ്വാമിനാഥന് താൽപ്പര്യമില്ലായിരുന്നു. ഭർത്താവിന്റെ മാതാപിതാക്കളെ ഇല്ലാതാക്കിയാൽ ഓട്ടോറിക്ഷയും അഞ്ചുസെന്റ് സ്ഥലവും തോട്ടത്തിലെ കാര്യസ്ഥനുമാക്കാമെന്നായിരുന്നു ഷീജ സദാനന്ദനു നൽകിയ വാഗ്ദാനം. 53 കാരനായ സദാനന്ദനും 36 കാരിയായ ഷീജയും തമ്മിൽ നാലു മാസമായി അടുപ്പം മാത്രമാണുളളത്. സൈനികനായ ഭർത്താവ് പ്രദീപ് സ്ഥലത്തില്ലാതിരുന്നതാണ് ഷീജയുടെ ആഗ്രഹങ്ങളെ ആപത്തിലാക്കിയത്. ഒന്നാംപ്രതി സദാനന്ദനും രണ്ടാംപ്രതി ഷീജയും റിമാൻഡിലാണ്്.