തമിഴ്നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന ആറംഗ സംഘം പീരുമേട്ടിൽ എക്സൈസിന്റെ പിടിയിലായി. പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് രണ്ടര കിലോ കഞ്ചാവുമായി തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം പിടിയിലായത്. വാഹനത്തിന്റെ സീറ്റിനടിയിലും ബോണറ്റിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
രഹസ്യ വിവരത്തെ തുടർന്ന് പീരുമേട് എക്സൈസ് സംഘം ദേശീയ പാത 183ൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മാഫിയ പിടിയിലായത്. തൃശൂർ സ്വദേശികളായ നിഷാന്ത് ഗോപി, സതീഷ് കുമാർ, ജിതിൻ ലാൽ, ബിജു എബ്രഹാം, മുണ്ടക്കയം സ്വദേശികളായ കിരൺ രാമൻകുട്ടി, അഖിൽ എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് വാങ്ങിയ കഞ്ചാവ് തൃശൂരിലെത്തിക്കാനായിരുന്നു നീക്കം. പരിശോധനയുണ്ടാകുമെന്ന് മനസിലാക്കി സീറ്റിനടിയിലും ബോണറ്റിനുള്ളിലും പ്ലാസ്റ്റിക് കവറുകളിലാക്കി രണ്ടര കിലോ കഞ്ചാവ് ഒളിപ്പിച്ചു. പീരുമേട് പൈൻകാടിന് സമീപം എക്സൈസ് സംഘം വാഹനം തടഞ്ഞു. വിനോദയാത്രയ്ക്കെത്തിയതെന്നായിരുന്നു പിടിയിലായവരുടെ മൊഴി.
വാഹനത്തിനുള്ളിൽ കഞ്ചാവിന്റെ ഗന്ധം നിറഞത് സംശയം വർധിപ്പിച്ചു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിലും പ്രതികളാണ്. കമ്പത്തു നിന്നും വാങ്ങുന്ന കഞ്ചാവ് കിലോയ്ക്ക് ഒരു ലക്ഷം രൂപ നിരക്കിലാണ് ചെറുകിട കച്ചവടക്കാർക്ക് വിൽപന നടത്തുന്നത്. സമാനമായ രീതിയിൽ നിരവധി തവണ സംഘം കഞ്ചാവ് കടത്തിയിട്ടുണ്ട്. പിടിയിലായവരുടെ ഫോൺരേഖകൾ ഉൾപ്പെടെ പരിശോധിച്ച് വിതരണക്കാരെയും ഇടപാടുകാരെയും കണ്ടെത്താനാണ് എക്സൈസ് നീക്കം.