പാലക്കാട് തോലന്നൂരിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ പ്രതികൾ റിമാൻഡിൽ. ഒന്നാം പ്രതി സദാനന്ദനെയും ദമ്പതികളുടെ മരുമകൾ ഷീജയെയും കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തെളിവെടുപ്പ് പൂർത്തിയായതിനാൽ ഇനി കസ്റ്റഡി ആവശ്യമില്ലെന്ന് പൊലീസ് അറിയിച്ചു.
ഗൂഢാലോചന ഉൾപ്പെടെ കൊലപാതകത്തിന് സാഹചര്യം ഒരുക്കിയതിനാണ് ഷീജ കേസിലെ രണ്ടാം പ്രതിയായത്. സൈനികനായ ഭർത്താവ് പ്രദീപ് സ്ഥലത്തില്ലാത്തതിനാൽ ആസൂത്രിതമായിട്ടായിരുന്നു ഷീജയുടെ ഓരോ നീക്കങ്ങളും. സദാനന്ദനെ ഉപയോഗിച്ച് കഴിഞ്ഞമാസം 31 ന് ഭർത്തൃ പിതാവ് സ്വാമിനാഥനെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായിരുന്നു തുടക്കം. പലവട്ടം പരാജയപ്പെട്ടതോടെ ഒടുവിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ കൃത്യം നടത്താനായി സദാനന്ദന് വീടിന്റെ വാതിൽ ഷീജ തുറന്നുകൊടുത്തു.
മോഷണത്തിനിടെ കൊലപാതകം നടന്നതായി ലോകമറിയണം എന്നതായിരുന്നു ഇരുവരും ആഗ്രഹിച്ചത്. എന്നാൽ പൊലീസിന്റെ ശാസ്ത്രീയന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഭർത്തൃവീട്ടിലെ മരുമകൾ മാത്രമല്ലായിരുന്നു ഷീജ. കൊല്ലപ്പെട്ട പ്രേമകുമാരിയുടെ സഹോദരന്റെ മകളുകൂടിയാണ്. ബന്ധുക്കളായ ഷീജയും പ്രദീപും തമ്മിലുള്ള വിവാഹത്തോട് സ്വാമിനാഥന് താൽപ്പര്യമില്ലായിരുന്നു. ഭർത്താവിന്റെ മാതാപിതാക്കളെ ഇല്ലാതാക്കിയാൽ ഓട്ടോറിക്ഷയും അഞ്ചുസെന്റ് സ്ഥലവും തോട്ടത്തിലെ കാര്യസ്ഥനുമാക്കാമെന്നായിരുന്നു ഷീജ സദാനന്ദനു നൽകിയ വാഗ്ദാനം. 53 കാരനായ സദാനന്ദനും 36 കാരിയായ ഷീജയും തമ്മിൽ നാലു മാസമായി അടുപ്പമായിരുന്നു. കുഴൽമന്ദം സി.ഐ. എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.