പാലക്കാട് തോലന്നൂരിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മരുമകൾ ഷീജ അറസ്റ്റില്‍. കൊലപാതകം ഷീജയുടെ അറിവോടെയാണെന്ന് പൊലീസിന് വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല നടത്താൻ പ്രേരിപ്പിച്ചത് ഷീജയാണെന്ന് മുഖ്യപ്രതി സദാനന്ദന്‍ മൊഴി നല്‍കിയിരുന്നു. കേസിൽ ഒന്നാം പ്രതിയുമായുളള തെളിവെടുപ്പിനിടെ കൊലയ്ക്ക് ഉപയോഗിച്ച കത്തിയും ചുറ്റികയും കണ്ടെത്തി.
സ്വാമിനാഥൻ ഭാര്യ പ്രേമകുമാരി എന്നിവരെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനാണ് പ്രതി സദാനന്ദനെ തോലന്നൂരിലെ വീട്ടിലെത്തിച്ചത്. പ്രതിയെ കണ്ടെതോടെ നാട്ടുകാരുടെ രോഷം അണപൊട്ടി.
കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധന നടത്തിയപ്പോൾ സ്വാമിനാഥനെ തലയ്ക്കടിച്ചുവീഴ്ത്തിയ ചുറ്റിക ലഭിച്ചു. കൊല്ലാൻ ഉപയോഗിച്ച രണ്ട് കത്തികളും മുറിക്കുളളിൽ വിതറിയ മുളകുപൊടിയുടെ ബാക്കിയും സമീപമുള്ള കുറ്റിക്കാട്ടിലാണ് ഉപേക്ഷിച്ചിരുന്നത്. കഴിഞ്ഞ 31 ന് രാത്രി 11 മണിക്ക് സ്വാമിനാഥനെ വൈദ്യുതാഘാതം ഏൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് സദാനന്ദൻ സമ്മതിച്ചു.
മരുമകൾ ഷീജയുടെ പ്രേരണയിലാണ് അരുംകൊല നടത്തിയതെന്നാണ് സദാനന്ദന്റ മൊഴി. ഷീജ സദാനന്ദന് നൽകിയ പതിനഞ്ചുപവൻ സ്വർണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട ദമ്പതികളുടെ മകൻ പ്രദീപും ഭാര്യ ഷീജയും താമസിക്കുന്നത് തറവാട്ടുവീട്ടിൽ നിന്നും നൂറു മീറ്റർ അകലെയുളള വീട്ടിലാണ്. സൈനീകനായ പ്രദീപ് സ്ഥലത്തില്ല. ഷീജയുടെ മങ്കരയിലെ കുടുംബ വീടിനടുത്താണ് സദാനന്ദന്റെ താമസം. ഇതാണ് ഇരുവരെയും നാലുമാസമായി അടുപ്പത്തിലാക്കിയത്. ഭർത്താവിന്റെ മാതാപിതാക്കളെ കൊന്നാൽ തോട്ടത്തിലെ കാര്യസ്ഥനാക്കാമെന്ന് ഷീജ സദാന്ദനോട് പറഞ്ഞിരുന്നു. കേസിൽ ഒരിക്കലും ഷീജയെ സംശയിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.
Advertisement