കണ്ണൂർ വളപട്ടണം സർവീസ് സഹകരണ ബാങ്കിൽ പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പ്നടത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. പത്ത് മാസത്തെ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് ജസീലിനെ ഇന്‍റർപോളിന്‍റെ സഹായത്തോടെ തായ്‍ലന്‍റിൽനിന്ന് പിടികൂടിയത്.
മൂന്ന് വർഷം മുൻപാണ് തട്ടിപ്പ് കണ്ടെത്തിയത്. ചതുപ്പ് നിലം മൂല്യം കൂട്ടിക്കാണിച്ചും മുക്കുപണ്ടം പണയം വെച്ചും ബാങ്ക് മാനേജർ ജസീലും ഭാര്യ മുംതാസുംചേർന്ന് കോടികൾ തട്ടിയെടുക്കുകയായിരുന്നു. ബാങ്ക് പ്രസിഡന്‍റും ജീവനക്കാരുമുൾപ്പെടെ മറ്റ് 14 പേർ തട്ടിപ്പിനു കൂട്ടുനിന്നെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ജസീലിന്‍റെ ഭാര്യയുൾപ്പെടെ മുഴുവൻ പേരേയും പൊലീസ് കഴിഞ്ഞ നവംബറിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിൽ ജസീൽ നാടുവിട്ടു. തായ്‍ലന്‍റിൽ നിന്ന് പിടികൂടിയ ജസീലിനെ ഇന്നലെയാണ് കണ്ണൂരിലെത്തിച്ചത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേസ്റ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വളപട്ടണം പഞ്ചായത്തിലുളളവർക്ക് മാത്രമേ വായ്പ അനുവദിക്കാവൂ എന്ന ചട്ടം മറികടന്നാണ് തട്ടിപ്പ് നടത്തിയത്. മറ്റ് ജില്ലകളിൽ താമസിക്കുന്നവരുടെ വിലാസത്തിൽ അവരറിയാതെ വായ്പയെടുക്കുകയായിരുന്നു. ഇങ്ങനെ വായ്പ തിരിച്ചടക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ച വടകര സ്വദേശിനിയുടെ പരാതിയിലാണ് തട്ടിപ്പിന്‍റെ കഥ പുറത്താകുന്നത്.