സ്ത്രീകൾ മാത്രമുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സ്ത്രീയാണെന്ന വ്യാജേന നുഴഞ്ഞുകയറി, ശല്യം ചെയ്തുവന്ന യുവാവിനെ പൊലീസ് പിടികൂടി. കാസർകോട്ടെ ഏതാനും സ്ത്രീകൾ അംഗങ്ങളായ ഇശൽനിലാവ്, നിലാവ് എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ബെളിഞ്ചയിലെ സുബൈർ ‘ആയിഷ’ എന്ന പേരിൽ കയറിപ്പറ്റിയത്. മൊഞ്ചുള്ള ഒരു പെൺകുട്ടിയുടെ ചിത്രം പ്രൊഫൈലായി ചേർത്തായിരുന്നു ഇടപെടൽ. വിദ്യാർഥിനികളും യുവതികളുമാണ് ഗ്രൂപ്പിൽ ഏറെയുമുണ്ടായിരുന്നത്.
ഗ്രൂപ്പിൽ മാന്യമായി പെരുമാറിവന്ന ‘ആയിഷ’, നിരന്തരമായ ചാറ്റിലൂടെ അംഗങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്തു. പതിയെ അസഭ്യ പ്രതികരണങ്ങൾ നടത്തുകയും സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങളടക്കം ചോദിക്കുകയും ചെയ്തതോടെയാണ് ആയിഷയെക്കുറിച്ചു ഗ്രൂപ്പിലെ ചിലർക്കു സംശയം തോന്നിയത്. ഒരാൾ വിദ്യാനഗർ സിഐയോടു പരാതിപ്പെടുകയും ചെയ്തു. ഗ്രൂപ്പ് അംഗങ്ങളോടു ചോദിച്ചപ്പോൾ മിക്കവർക്കും ആയിഷയെക്കുറിച്ചു നല്ലതേ പറയാനുണ്ടായിരുന്നുള്ളു. എന്നാൽ, പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തിൽ യഥാർഥ ആയിഷയെ കണ്ടെത്തി.
ഇതോടെയാണു കസ്റ്റഡിയിലെടുത്തത്. ഇനി തെറ്റ് ആവർത്തിക്കില്ലെന്നും സ്ത്രീകളോടു മാന്യമായി പെരുമാറുമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിൽ പെറ്റിക്കേസെടുത്തു ജാമ്യത്തിൽ വിട്ട യുവാവിന് പൊലീസ് ഒരു പണിയും കൊടുത്തു. ഗ്രൂപ്പ് അംഗങ്ങളുടെ പരാതിയെക്കുറിച്ച് അന്വേഷിച്ച് ആയിഷയെ കയ്യോടെ പിടികൂടിയ സിഐ ബാബു പെരിങ്ങോത്ത് ആയിഷയെ പരിചയപ്പെടുത്തി കണ്ടെടുത്ത വിഡിയോ പുറത്തുവിട്ടു. ഗ്രൂപ്പ് അംഗങ്ങളുടെ കണ്ണിലുണ്ണിയായി വളർന്ന സുന്ദരിയായ ആയിഷയെക്കുറിച്ചു വർണിച്ച സിഐ ഒടുവിൽ യഥാർഥ ആയിഷയെ ക്യാമറയിലേക്ക് കൊണ്ടുവരുന്നതാണ് വിഡിയോ. സാമൂഹികമാധ്യമങ്ങളിൽ ഇതു തരംഗമായിക്കഴിഞ്ഞു.