ന്യൂഡൽഹി∙ ഗുരുഗ്രാമിലെ റയൻ ഇന്റർനാഷനൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി മരിക്കുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ സിസിടിവിയിൽനിന്നു കണ്ടെടുത്തു. സ്കൂളിന്റെ ശുചിമുറിയിൽ വെള്ളിയാഴ്ചയാണ് ഏഴുവയസ്സുകാരൻ പ്രദ്യുമൻ ഠാക്കൂറിനെ കഴുത്തറുത്തനിലയിൽ കണ്ടെത്തിയത്. ശുചിമുറിക്കു പുറത്തുനിന്നുള്ള സിസിടിവി ക്യാമറകളിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തിച്ചത്. ഇതിൽനിന്നാണ് കുട്ടിയുടെ അവസാനനിമിഷങ്ങൾ കണ്ടെടുത്തത്.
കുട്ടി ശുചിമുറിയിൽ പ്രവേശിക്കുന്നതും മിനിറ്റുകൾക്കുശേഷം ബസ് കണ്ടക്ടർ അശോക് കുമാർ പ്രവേശിക്കുന്നതും സിസിടിവിയിൽ കണ്ടെത്തിയതായി ഗുരുഗ്രാം പൊലീസ് അറിയിച്ചു. കുറച്ചു മിനിറ്റുകൾക്കുശേഷം രക്തത്തിൽ കുളിച്ചു പ്രദ്യുമൻ ഠാക്കൂർ പുറത്തേക്ക് ഇഴഞ്ഞു വരുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാൽ ശുചിമുറിയുടെ കതകിനു സമീപം കുട്ടി മരിച്ചുവീഴുകയായിരുന്നു. ഭിത്തിയിലെല്ലാം രക്തക്കറ പുരണ്ടു. അവിടെനിന്നാണ് കുട്ടിയെ മറ്റുള്ളവർ കണ്ടെത്തിയത്.
മിനിറ്റുകൾക്കുള്ളിലുണ്ടായ അമിതമായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴുത്തിൽ കത്തി കൊണ്ടുള്ള രണ്ട് മുറിവുകളുണ്ട്. ഒരു മുറിവു ശ്വാസനാളിയെ മുറിച്ചുകളഞ്ഞു. ഇതാണ് സഹായത്തിനായി കരയാൻപോലും കുട്ടിക്കു കഴിയാതായത്. അതേസമയം, അറസ്റ്റിലായ ബസ് കണ്ടക്ടർ അശോക് കുമാർ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.