ലണ്ടൻ ∙ ജോലിക്കിടയിലെ വീഴ്ചയെക്കുറിച്ച് നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻഎംസി) നടത്തുന്ന അന്വേഷണ വിവരം മറച്ചുവച്ച് വീണ്ടും ജോലിക്കു കയറിയ മലയാളി മെയിൽ നഴ്സിന് പത്തു മാസം ജയിൽശിക്ഷ. ബ്രിസ്റ്റോളിൽ താമസിക്കുന്ന തൊടുപുഴ സ്വദേശി ഷെൽവി വർക്കിയെയാണ് (43) കഴിഞ്ഞദിവസം എൻഎച്ച്എസിനെ കബളിപ്പിച്ചതിന്റെ പേരിൽ കോടതി ജയിലിൽ അടച്ചത്. ബ്രിസ്റ്റോളിലെ മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനും മുൻ ഭാരവാഹിയുമായിരുന്നു മൂന്നു കുട്ടികളുടെ പിതാവായ ഷെൽവി. ഇദ്ദേഹത്തിന്റെ ഭാര്യയും നഴ്സാണ്. പത്തുവർഷത്തിലേറെയായി കുടുംബസമേതം ബ്രിസ്റ്റോളിലാണ് താമസം.
മുൻപ് ബ്രിസ്റ്റോളിലെ കീൻഷാം ‘സണ്ണിമെഡ്’ നഴ്സിങ് ഹോമിൽ ജോലി ചെയ്തപ്പോൾ റസിഡന്റിന് മരുന്നു നൽകുന്നതിൽ വരുത്തിയ വീഴ്ചയുടെ പേരിൽ ഷെൽവിക്കെതിരേ നടപടിയുണ്ടായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് എൻഎംസി അന്വേഷണം നടത്തുന്ന വിവരം മറച്ചുവച്ച് വീണ്ടും എൻഎച്ച്എസ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ച കുറ്റത്തിനാണ് ഇപ്പോൾ ജയിൽശിക്ഷ. പുതിയ ജോലി കിട്ടാനായി രണ്ട് വ്യാജ റഫറൻസ് ലെറ്ററുകളും ഷെൽവി ഹാജരാക്കിയതായി കോടതി കണ്ടെത്തി. മലയാളികളായ രണ്ട് സുഹൃത്തുക്കളിൽനിന്നുള്ള റഫറൻസ് ലെറ്ററുകളാണ് ഇതിനായി തരപ്പെടുത്തി ഹാജരാക്കിയത്.
കരുതിക്കൂട്ടിയുള്ള കുറ്റമാണിതെന്നായിരുന്നു ബ്രിസ്റ്റോൾ മജിസ്ട്രേട്ട് കോടതിയുടെ നിരീക്ഷണം. അതിനാലാണ് ജയിൽ ശിക്ഷ വിധിച്ചത്. ഇതോടൊപ്പം 100 പൗണ്ട് വിക്ടിം സർ ചാർജ് അടയ്ക്കാനും കോടതി ഉത്തരവുണ്ട്.
ബ്രിസ്റ്റോളിലെ പ്രശസ്തമായ സൗത്ത് മെഡ് എൻഎച്ച്എസ് ആശുപത്രിയിലായിരുന്നു ഷെൽവി ഇത്തരത്തിൽ ജോലിക്കു കയറിയത്. ആശുപത്രിയിലെ ജോബ് ഫെയറിൽ പങ്കെടുത്ത് ഇത്തരത്തിൽ നേടിയ ജോലിയിൽ ഒരു വർഷത്തോളം പൂർത്തിയാക്കിയപ്പോഴായിരുന്നു തിരിമറി കണ്ടെത്തിയത്.