പുണെയിൽ മലയാളിയായ ഹോട്ടൽ നടത്തിപ്പുകാരൻ അടിയേറ്റു മരിച്ചു. കണ്ണൂർ പരലശേരി സ്വദേശി അസീസാണ് മരിച്ചത്. സംഭവത്തിന് പിന്നിൽ, ഹോട്ടലിന്റെ സ്ഥലം ഉടമയാണെന്നും ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് അസീസിൻറെ കുടുംബവും, മലയാളി സംഘടനാ പ്രവർത്തകരും രംഗത്തെത്തി.
പുണെയിലെ ശിവാപൂരിൽ കഴിഞ്ഞ നാൽപത് വർഷമായി സാഗർ എന്ന ഹോട്ടൽ നടത്തിവരികയായിരുന്നു അബ്ദുൾ അസീസ്. 99വർഷത്തെ പാട്ടത്തിന് സ്ഥലമെടുത്ത് ഹോട്ടൽ നടത്തിവരികയായിരുന്നു. എന്നാൽ, സ്ഥലമുടമ ഹോട്ടല്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നതായി അസീസിൻറെ കുടുംബം പറയുന്നു. സ്ഥലമുടമ സഞ്ജയ് കോണ്ടെയുമായി ഇക്കാര്യത്തിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിൻറെ തുടർച്ചയായുണ്ടായ സംഘർഷമാണ് അസീസിൻറെ മരണത്തില്‍ കലാശിച്ചതെന്ന്, കുടുംബാംഗങ്ങൾ പറഞ്ഞു. ഹോട്ടലിലെത്തിയ സഞ്ജയ് കോണ്ടെ അസീസിനെ മർദിച്ചതായും, നിലത്തിട്ട് ചവിട്ടിയതായും അസീസിൻറെ മകൻ റയീസ് പറഞ്ഞു.
സഞ്ജയ് കോണ്ടെയ്ക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന് സ്ഥലത്തെ മലയാളിസംഘടനാപ്രവർത്തകർ ആവശ്യപ്പെട്ടു. സംഭവത്തിൽ, പ്രാഥമികനടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം, പുണെ സസൂൺ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം പൂർത്തിയാക്കി റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ചായിരിക്കും പുനർനടപടികൾ.