പാലക്കാട് തോലന്നൂരില്‍ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട കേസിൽ മരുമകളുടെ കാമുകൻ വടക്കൻപറവൂർ സ്വദേശി സദാനന്ദൻ പിടിയിൽ. മരുമകൾ ഷീജയെയും പൊലീസ് പ്രതിചേര്‍ക്കും.
വിമുക്തഭടനായ സ്വാമിനാഥനെ സ്വീകരണമുറിയിൽ വച്ച് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി വയറിൽ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. ഭാര്യ പ്രേമകുമാരിയെ കിടപ്പുമുറിയിൽ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മുറിവേൽപ്പിച്ച് കൊന്നു. മരുമകൾ ഷീജ ഇതിനെല്ലാം സാക്ഷിയായി വീട്ടിലുണ്ടായിരുന്നു. സദാനന്ദനും ഷീജയും തമ്മിലുളള അടുപ്പം െപാലീസ് സ്ഥിരീകരിച്ചു. ജില്ലാ ആശുപത്രിയിലുളള ഷീജയെ ചോദ്യം ചെയ്തുവരികയാണ്.
സംഭവം മോഷണമാണെന്ന് വരുത്താനും ശ്രമിച്ചു. ഷീജയുടെ കൈകാലുകൾ ബന്ധിച്ച് അടക്കളയിൽ കിടത്തിയതും മുളകുപൊടി വിതറിയതും കേസ് അട്ടിമറിക്കാനായിരുന്നു. കഴിഞ്ഞമാസം 31ന് രാത്രി പതിനൊന്നുമണിക്ക് സ്വാമിനാഥനെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതും സദാനന്ദനാണെന്നാണ് സൂചന. കൊല്ലപ്പെട്ട ദമ്പതികളുടെ മകൻ ജമ്മുകശ്മീരിൽ സൈനീകനായ പ്രദീപിന്റെ ഭാര്യയാണ് ഷീജ.