വ്യാജ വിവാഹരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത കേസിൽ അഭിഭാഷകയുടെ സഹോദരി മൊഴിമാറ്റി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മുൻ സഹകരണ ഡെപ്യൂട്ടി റജിസ്ട്രാറായിരുന്ന ബാലകൃഷ്ണനെ വിവാഹം ചെയ്തെന്നാണ് കെ.വി.ജാനകി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. സ്വത്ത് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പയ്യന്നൂർ പൊലീസിന് ബാലകൃഷ്ണനുമായി വിവാഹം നടന്നിട്ടില്ലെന്ന് ജാനകി ഇതിന് മുൻപ് മൊഴി നൽകിയിരുന്നു.
ബാലകൃഷ്ണന്റെ മരണം അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. ഈ അന്വേഷണ സംഘത്തിന് മുൻപാകെയാണ് ജാനകി മൊഴി മാറ്റി പറഞ്ഞത്. അതേസമയം ജാനകിയും ബാലകൃഷ്ണനും തമ്മിൽ വിവാഹം നടന്ന രേഖകൾ വ്യാജമാണെന്ന് സ്വത്ത് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പയ്യന്നൂർ പൊലീസ്
കണ്ടെത്തിയിരുന്നു. ജാമ്യത്തിലിറങ്ങിയ ജാനകി സഹോദരന്റെയൊപ്പമാണ് താമസം. കേസിലെ പ്രധാന പ്രതിയും ജാനകിയുടെ സഹോദരിയുമായ ശൈലജയുടെ സമർദ്ദമാണ് മൊഴിമാറ്റത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. പയ്യന്നൂർ കോടതി ജാനകിക്ക് അനുവദിച്ച ജാമ്യം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ജാനകിയും ബാലകൃഷ്ണനും തമ്മിൽ വിവാഹം ചെയ്തെന്ന് വ്യാജരേഖയുണ്ടാക്കിയാണ് അഭിഭാഷക കെ വി ശൈലജയുടെ നേതൃത്വത്തിൽ ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്തത്.