നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നാദിർഷ 25000 രൂപ നൽകിയെന്നു കേസിലെ മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിയുടെ മൊഴിയുള്ളതിനാൽ ഉടൻ ചോദ്യം ചെയ്യണമെന്ന നിലപാടാകും പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിക്കുക. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിലായ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിൽ അപേക്ഷ നൽകുന്നതും ഇന്നാണ്.
നടിയെ ആക്രമിച്ച കേസിൽ പങ്കാളിയല്ലെന്നും ഇക്കാര്യങ്ങൾ മുൻപു ചോദ്യം ചെയ്യലിലൂടെ പൊലീസ് ഉറപ്പിച്ചിട്ടുണ്ടെന്നുമാണു നാദിർഷ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. ദിലീപിന്റെ നിർദേശപ്രകാരം പൾസർ സുനിക്ക് പണം നൽകിയെന്ന് മൊഴി നൽകാൻ പൊലീസ് നിർബന്ധിച്ചെന്നും ജാമ്യാപേക്ഷയിലുണ്ട്. എന്നാൽ നടിയെ ആക്രമിക്കുന്നതിനു മുൻപു നാദിർഷയിൽനിന്ന് 25000 രൂപ കൈപ്പറ്റിയെന്നു പൾസർ സുനിയുടെ പുതിയ മൊഴിയുള്ളതിനാൽ ഇദ്ദേഹത്തെ ഉടൻ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും.
ദിലീപിന്റെ നിർദേശപ്രകാരം തൊടുപുഴയിൽ കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയുടെ ചിത്രീകരണസ്ഥലത്തെത്തി പണം വാങ്ങിയെന്നാണു കഴിഞ്ഞദിവസം സുനി വെളിപ്പെടുത്തിയത്. ഈ മാസം ആറിന് പൊലീസ് ചോദ്യം ചെയ്യലിനു ഹാജരാകാൻ അറിയിച്ചതിനു പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച നാദിർഷ, ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കഴിഞ്ഞ ദിവസം ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന പ്രതീക്ഷയിൽ ഉദ്യോഗസ്ഥർ കാത്തിരുന്നെങ്കിലും അദ്ദേഹം തീരുമാനം മാറ്റി.
ദിലീപിന് ലഭിക്കുന്ന അവസാന അവസരം
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ബുധനാഴ്ച വീണ്ടും ജാമ്യാപേക്ഷ നൽകും. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂർത്തിയാകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണു വീണ്ടും അപേക്ഷ നൽകുന്നത്. ഉപാധികൾ പൂർണമായും പാലിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുത്ത കാര്യം ജാമ്യാപേക്ഷയിൽ പ്രത്യേകം ചൂണ്ടിക്കാട്ടും. ജയിലിലായി രണ്ടു മാസം പിന്നിടുമ്പോഴാണു ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലെത്തുന്നത്. മുൻപ് രണ്ടുതവണയും ഹൈക്കോടതി ജാമ്യഹർജി തള്ളിയിരുന്നു.
അതേസമയം, ഒക്ടോബർ 16ന് ദിലീപ് അറസ്റ്റിലായി 90 ദിവസം തികയാനിരിക്കെ അതിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അതുകൊണ്ടുതന്നെ ജാമ്യഹർജി നൽകാൻ ദിലീപിന് ലഭിക്കുന്ന അവസാന അവസരമാണിത്. ഈ ഹർജി കൂടി തള്ളിയാൽ വിചാരണ തടവുകാരനായി ദിലീപ് ജയിലിൽ തുടരേണ്ടിവരും. മുൻപ് നൽകിയ രണ്ടു ജാമ്യഹർജികളും തള്ളിയ ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചു തന്നെയാണ് ഇത്തവണയും ജാമ്യഹർജി പരിഗണിക്കുക.
അതേസമയം, കോടതി ജാമ്യഹർജി പരിഗണിക്കുമ്പോൾ ദിലീപിന്റെ സുഹൃത്തു കൂടിയായ നാദിർഷാ ചോദ്യം ചെയ്യലിന് ഹാജരാകാത്ത കാര്യം പൊലീസ് ചൂണ്ടിക്കാട്ടും. എംഎൽഎ കൂടിയായ നടൻ ഗണേഷ് കുമാർ ഉൾപ്പെടെയുള്ളവർ ദിലീപിനെ ജയിലിൽ സന്ദർശിച്ചതും അതിനുശേഷം നടത്തിയ പ്രസ്താവനകളുമെല്ലാം പ്രോസിക്യൂഷൻ വാദത്തിനിടെ ഉയർത്തിക്കാട്ടുമെന്നാണ് അറിയുന്നത്.