വാട്സ് ആപ്പ് ഗ്രൂപ്പിലെ തർക്കത്തിന്റെ പേരിൽ ജൂനിയർ വിദ്യാർഥികളെ ക്രൂരമായി മർദിച്ച അഞ്ചു സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. പാലക്കാട് ഗവൺമെന്റ് പോളിടെക്നിക് കോളജിലാണ് സംഭവം. അടിപിടിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി സന്ദീപ് ചികിൽസയിലാണ്. റാഗിങ് നിയമപ്രകാരം കേസെടുത്തതായി ടൗൺ സൗത്ത് പൊലീസ് അറിയിച്ചു.
വിദ്യാർഥി സംഘഷത്തിന്റെ കോളജിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാരം മൂന്നാംവർഷ വിദ്യാർഥികളായ ഫൈസൽ, പ്രജീഷ് , നിതിൻ , കാർത്തിക് , അഭിജിത് എന്നിവരെ സസ്പെൻഡു ചെയ്തതായി കോളജ് പ്രിൻസിപ്പൽ അറിയിച്ചു. പട്ടാമ്പി തെക്കെ വാവന്നൂർ സ്വദേശിയും രണ്ടാംവർഷ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് വിദ്യാർഥിയുമായ സന്ദീപാണ് ഗുരുതരപരുക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിൽസയിലുളളത്. സുഹൃത്തായ രാഹുലിനെ മർദിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് സന്ദീപിനും മർദനമേറ്റത്. മൂന്നാംവർഷ വിദ്യാർഥികൾ പിടിച്ചുതളളിയപ്പോൾ കെട്ടിടത്തിന്റെ ഒന്നാംനിലയിൽ നിന്ന് താഴേക്ക് വീണ് തലയ്ക്ക് പരുക്കേറ്റു. ഹോസ്റ്റലിലെ ഒാണോഘോഷത്തിന്റെ ചിത്രം ഡിപ്പാർട്ട്മെന്റിന്റെ പേരിലുളള വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം. സംഭവത്തിൽ റാഗിങ് നിയമപ്രകാരം ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. അറസ്റ്റ് നടപടികളും ഉടനുണ്ടാകും.