മലപ്പുറം പെരിന്തൽമണ്ണയിൽ മൂന്നു കോടി രൂപയുടെ അസാധു നോട്ട് പിടികൂടിയ സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക്. നോട്ടുകൾ എത്തിച്ചത് തമിഴ്നാട്ടിൽ നിന്നാണെന്ന് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നത്.
പെരിന്തൽമണ്ണയിൽ പിടികൂടുന്ന അസാധു നോട്ടുകളിൽ ഏറെയും എത്തുന്നത് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്.ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്ന് കോടി രൂപയുമായി എത്തിയ സംഘത്തിൽ ഒരാൾ ചെന്നൈ അണ്ണാ നഗറിലെ വ്യവസായിയാണ്. ഇയാളുടെ നേതൃത്വത്തിലാണ് പണം കേരളത്തിലെത്തിച്ചതെന്ന് പിടിയിലായ മറ്റ് പ്രതികൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
പെരിന്തൽമണ്ണയിലെ സ്വകാര്യബാങ്കിൽ അസാധു നോട്ടുകൾ എത്തിച്ചാൽ മാറ്റി നൽകുമെന്ന വിവരത്തെതുടർനായിരുന്നു പണവുമായി സംഘം എത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 9 കോടി രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടിയിരുന്നു. ഇതിൽ ഏഴു കോടി രൂപയും പെരിന്തൽമണ്ണയിൽ നിന്നാണ് പിടികൂടിയത്.