പോത്തൻകോട് ∙ വെമ്പായം വേറ്റിനാട് വില്ലേജ് ഓഫിസിനു മുന്നിൽ പൊലീസ് ജീപ്പും കാറുമായി കൂട്ടിയിടിച്ചു. കാർ ഓടിച്ചിരുന്ന വെമ്പായം സ്വദേശി ജവാദി(36)നെ അസ്വസ്ഥതകളുണ്ടായതിനെ തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വട്ടപ്പാറ വെമ്പായം ഭാഗത്തേക്കു പോകുകയായിരുന്ന ജീപ്പ് എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു.
ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ജീപ്പിനുള്ളിൽ നിന്നും പുറത്തിറങ്ങിയ പൊലീസുകാർ പരുക്കേറ്റ യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതു നാട്ടുകാർ ഇടപെട്ടു തടഞ്ഞു. ന്യായം പറയാൻ വരരുതെന്നും കാറോടിച്ചയാൾക്ക് പരിക്കില്ലല്ലോയെന്നും പറഞ്ഞ് നാട്ടുകാർക്കെതിരെ പൊലീസുകാരൻ അസഭ്യവർഷവും നടത്തി. തുടർന്നു യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. അപകടത്തിനു ശേഷം എതിർവശത്തായിരുന്ന ജീപ്പ് പൊലീസുകാർതന്നെ കാറിനു സമീപം കൊണ്ടിടുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. വട്ടപ്പാറ പൊലീസിന്റേതാണ് ജീപ്പ്.
കാറുകാരൻ നിരപരാധിയാണെന്നും പൊലീസ് വാഹനമാണ് അപകടമുണ്ടാക്കിയതെന്നും ദൃക്സാക്ഷികൾ പറയുന്നു. വട്ടപ്പാറ പൊലീസിനെതിരെ ഉന്നതാധികാരികൾക്ക് പരാതി നൽകുമെന്നും നാട്ടുകാർ പറഞ്ഞു.