ഹരിയാനയിലെ സ്കൂളില്‍ ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് സ്കൂള്‍ അധികൃതര്‍ അറസ്റ്റില്‍. റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിന്‍റെ മേഖലാ മേധാവി ഫ്രാന്‍സിസ് തോമസ്, എച്ച്.ആര്‍ മാനേജര്‍ ജീയുസ് തോമസ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് അന്വേഷണത്തില്‍ തൃപ്തനല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം, വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യത്തെ മുഴുവന്‍ സ്കൂളുകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെ സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്കൂള്‍ മാനേജുമെന്‍റുകളുടെ ഉത്തരവാദിത്വം ഉറപ്പിക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മരിച്ച കുട്ടിയുടെ പിതാവ് വരുണ്‍ ഠാക്കൂര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളും സി.ബി.ഐയും മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കുന്ന വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയെടുക്കുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, സ്കൂളിന്‍റെ ഉത്തരമേഖലാ മേധാവി ഫ്രാന്‍സിസ് തോമസ്, എച്ച്.ആര്‍ മാനേജര്‍ ജീയുസ് തോമസ് എന്നിവരെ ബാലനീതി നിയമത്തിലെ എഴുപത്തഞ്ചാം വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണത്തില്‍ തൃപ്തനല്ലെന്നും സത്യം പുറത്തുവരരുതെന്നാഗ്രഹിക്കുന്നവര്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് സംശയമുണ്ടെന്നും വരുണ്‍ ഠാക്കൂര്‍ പറഞ്ഞു.
മുംബൈയിലെ റയാന്‍ സ്കൂളിന്‍റെ ആസ്ഥാനത്തെത്തിയ പ്രത്യേകഅന്വേഷണസംഘം ഉടമകളെ ചോദ്യം ചെയ്തു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും പൊലീസ് നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഗുരുഗ്രാം, നോയ്ഡ, വസന്ത്്കുഞ്ച് എന്നിവിടങ്ങളിലെ റയാന്‍ സ്കൂളുകളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം ഇന്നും തുടര്‍ന്നു.