കോഴിക്കോട് കുന്ദമംഗലത്ത് യുവതിയുടെ കൊലപാതകത്തിലെ പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത് ഡോക്ടർ നൽകിയ മരുന്നിന്റെ കുറിപ്പ്. തലശേരി സ്വദേശിനി റംല കൊല്ലപ്പെട്ട കേസിൽ തിരുവാലിക്കാരന്‍ നാസറിനെ കഴിഞ്ഞദിവസാണ് പൊലീസ് പിടികൂടിയത്. റംലയുടെ രണ്ടാം ഭർത്താവിന്റെ പേരും കൂടെത്താമസിച്ചിരുന്ന ആളുടെ പേരും സമാനമായതും അന്വേ·ഷണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. റംല കൊല്ലപ്പെട്ട ദിവസം രാത്രിയിൽ നാസർ രക്ഷപ്പെട്ടു. നാസറിനെക്കുറിച്ച് യാതൊന്നും അറിയാത്ത പൊലീസ് വാടകക്കരാറിൽ നൽകിയിരുന്ന നാസറിന്റെ മേൽവിലാസം തേടി വയനാട്ടിലെത്തി. വിശദമായി ചോദ്യം ചെയ്തെങ്കിലും വയനാട്ടിലെ നാസറിന് സംഭവത്തിൽ പങ്കില്ലെന്ന് മനസിലാക്കി പൊലീസ് ഇയാളെ വിട്ടയച്ചു.
പിന്നീട് തുമ്പായത് പ്രമേഹ രോഗത്തിന് മരുന്ന് നിർദേശിച്ച് ഡോക്ടറെഴുതിയ കുറിപ്പ്. തിരുവാലി മയ്യാരി എന്ന കുറിപ്പിലെ വിലാസമാണ് കൊലയാളി നാസറിലേയ്ക്ക് പൊലീസിനെയെത്തിച്ചത്. ഒളിവിൽ പോയ നാസർ തിരുവാലിയിലെയും പെരിന്തൽമണ്ണയിലെയും സഹോദരൻമാരുടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ആദ്യഭാര്യ താമസിക്കുന്ന തിരൂർ ഉണ്ണ്യാലിലെ വീട്ടിലെത്തി. കഴിഞ്ഞദിവസം ഉണ്ണ്യാലിയിലെ വീട് വളഞ്ഞ് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഡോക്ടറുടെ നിർദേശമടങ്ങിയ കുറിപ്പിലുള്ള നാസറിനെത്തേടി നിരവധി ആശുപത്രിയിലും മരുന്ന് കടകളിലും പൊലീസ് സംഘമെത്തി. നാസർ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും ഇദ്ദേഹത്തെക്കുറിച്ച് സമീപവാസികൾക്ക് കൂടുതൽ അറിയാത്തതും പ്രതിസന്ധിയായിരുന്നു.
രണ്ട് നാസർമാരിൽ കൊലയാളി നാസറിലേയ്ക്കെത്താൻ പൊലീസിന് വേണ്ടി വന്നത് ഒരാഴ്ച. രണ്ട് വർഷത്തെ പരിചയമുണ്ടെങ്കിലും റംലയും നാസറും നിയമപരമായി വിവാഹിതരായിരുന്നില്ല. 8 മാസമായി കുന്ദമംഗലത്ത് വാടകവീട്ടിൽ ദമ്പതികളെന്ന മട്ടില്‍ താമസിക്കുകയായിരുന്നു. തിരുവാലി നാസറിനെ പരിചയപ്പെട്ടതോടെ വയനാട് നാസറെന്ന രണ്ടാം ഭർത്താവിനെ റംല ഒഴിവാക്കി. എന്നാൽ വാടക വീടെടുക്കാൻ കരാർ ഉടമ്പടിയിൽ നൽകിയിരുന്നത് വയനാട് നാസറിന്റെ മേൽവിലാസമായിരുന്നു. പൊലീസിനെ പ്രതിസന്ധിയിലാക്കിയതും തിരുവാലി നാസറിനെ സഹായിച്ചതും ഈ വ്യത്യാസമായിരുന്നു. റംലയും നാസറും അയൽക്കാരുമായി അധിക സൗഹൃദമുണ്ടായിരുന്നില്ല. ഇരുവരും ദമ്പതിമാരെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. റംലയെക്കുറിച്ചുള്ള സംശയവും പണം കൈവശപ്പെടുത്താനുള്ള ആഗ്രഹവുമാണ് പെരുന്നാൾ ദിനത്തിലെ കൊലപാതകത്തിന് കാരണം. ചേവായൂർ സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.