കൊടുവള്ളി കേന്ദ്രീകരിച്ച് ലഹരിയുടെ ഒഴുക്കുണ്ടായിട്ടും പരാതി നൽകാൻ പോലും ആരും തയാറാകാത്ത സാഹചര്യമാണുള്ളത്. കടത്തുകാരിൽ പ്രധാനികൾ പലരും ഉന്നത രാഷ്ട്രീയ നേതാക്കളുടെ പിന്തുണയുള്ളവരായതിനാൽ പലപ്പോഴും സ്റ്റേഷനിൽ തന്നെ പരാതി ഒത്തുതീർക്കും. ഒരു തവണ പരാതിപ്പെട്ടാൽ പിന്നീട് നാട്ടിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് ലഹരികടത്തുകാർ നൽകിയിരുന്നത്.
റിമാൻഡിലായി ജയിലിനുള്ളിലേയ്ക്ക് കയറുമ്പോഴും ഇവരുടെ ആത്മവിശ്വാസത്തിന് കുറവില്ല. കൊടുവള്ളിയിലെ പലരും പലതും തുറന്ന് പറയാൻ വിസമ്മതിച്ചതിന്റെ കാരണവും ഈ പേടിയാണ്. ലഹരിമരുന്നും സ്വർണ്ണക്കടത്തും കള്ളപ്പണവും സുലഭം. എന്നാൽ പൊലീസിന് മുന്നിലെത്തുന്ന പരാതിയുടെ എണ്ണം വളരെക്കുറച്ച് മാത്രം. പ്രതികളുടെ കൈക്കരുത്താണ് പലരെയും പരാതി നൽകാതെ പിന്തിരിപ്പിക്കാൻ കാരണം. പൊലീസ് പിടിയാലയവരെ രക്ഷിക്കാൻ പ്രമുഖ രാഷ്ട്രീയ നേതാക്കൾ തന്നെ രംഗത്തുവരുന്ന സാഹചര്യം. പൊലീസ് സ്റ്റേഷന് മുന്നിൽ തന്നെ കാര്യങ്ങൾ ഒത്തുതീർപ്പാകുന്ന അവസ്ഥ. പരാതി നൽകിയവർക്ക് തുടർന്ന് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ലെന്ന ആശങ്ക.
വ്യാപാരിയെ ആക്രമിച്ച കേസിൽ പിടിയിലായ ജുനൈദിനെതിരെ കൊടുവള്ളിയിൽ മാത്രം നാല് കേസുണ്ട്. മറ്റ് ആറ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ വിവിധ കേസുകളിലായി അന്വേഷണം നടക്കുന്നുണ്ട്. ലഹരിമരുന്ന് വിൽപന, കവർച്ച, വധശ്രമക്കേസ് എന്നിവയാണ് കൂടുതൽ. പിടിയിലായ മുഹമ്മദും , മുഹമ്മദ് തമീമും മൂന്ന് വർഷമായി സംഘം ചേർന്ന് ലഹരിമരുന്ന് വിൽപനയും ഗുണ്ടാപ്പിരിവും നടത്തുന്നവരാണ്.