തൃശൂര്‍ ചെന്ത്രാപ്പിന്നിയിൽ കഞ്ചാവു വില്‍പനയ്ക്കെതിരെ പ്രതികരിച്ച നാട്ടുകാര്‍ക്ക് നേരെ ആക്രമണം. വീടുകളില്‍ കയറി ആക്രമണം നടത്തിയ നാലംഗ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടുകളുടെ വാതില്‍ വെട്ടിപ്പൊളിച്ച് അകത്തു കയറിയ അക്രമികള്‍ കുടുംബാംഗങ്ങളെ മര്‍ദ്ദിച്ചിരുന്നു.
കഴിഞ്ഞ 27നായിരുന്നു കേസിനാസ്പദമായ സംഭവം. ചെന്ത്രാപ്പിന്നി കണ്ണനാംകുളത്ത് മാരകായുധങ്ങളുമായി നാലംഗ സംഘം അക്രമം നടത്തിയെന്നാണ് കേസ്. മൂന്നു പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. മൂന്നു വീടുകളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം മുങ്ങിയ സംഘത്തിലെ കണ്ണനാംകുളം സ്വദേശി ഏറാക്കല്‍ സൂരജ് ആണ് പിടിയിലായത്.
ചേറ്റുവ ഹാര്‍ബറിനടുത്ത ഒരു വീട്ടിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെതുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് സൂരജ് പിടിയിലായത്. മഴു ഉപയോഗിച്ച് വീടിന്റെ വാതില്‍ വെട്ടിപ്പൊളിച്ചും ഗൃഹനാഥന്റെ കഴുത്തില്‍ വാള്‍ വെച്ച് ഭീഷണിപ്പെടുത്തിയും വീട്ടുകാരെ മര്‍ദ്ദിച്ചുമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
മതിലകം, കാട്ടൂര്‍, വലപ്പാട് സ്റ്റേഷനുകളിലായി വധശ്രമമുള്‍പ്പെടെ പന്ത്രണ്ട് കേസുകളിലെ പ്രതിയാണിയാള്‍. പിടിയിലായ ശേഷം പ്രതിയുമായി പോലീസ് സംഭവസ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി. ആക്രമണത്തിനുപയോഗിച്ച വാളും മഴുവും പ്രതിയുടെ വീടിനടുത്ത ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെടുത്തു. സൂരജിന്റെ സഹോദരന്‍ വാവയെയും മറ്റൊരാളെയും ഇനി പിടികൂടാനുണ്ട്. ഇതിനിടെ പ്രതികളില്‍ രണ്ട് പേര്‍ ഏതാനും ദിവസം മുമ്പ് കൊടുങ്ങല്ലൂര്‍ കോടതിയില്‍ കീഴടങ്ങാനെത്തിയെങ്കിലും പോലീസ് എത്തുന്നെന്നറിഞ്ഞതോടെ രക്ഷപ്പെട്ടിരുന്നു.