കോഴിക്കോട് കൊടുവള്ളിയിൽ ലഹരി മാഫിയയ്ക്കെതിരെ പരാതി നൽകിയ വ്യാപാരിയുടെ കാല് തല്ലിയൊടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കൊടുവള്ളി സ്വദേശി ഷൗക്കത്തലിക്ക് ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റു. പെരിയാംതോട് സ്വദേശി മുഹമ്മദ് തമീം, പുത്തൂർ സ്വദേശി ജുനൈദ്, അടിവാരം സ്വദേശി മു ഹമ്മദ് യാസീൻ എന്നിവരെ കൊടുവള്ളി പൊലീസാണ് പിടികൂടിയത്.
ഷൗക്കത്തലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് സമീപം ലഹരിവിൽപന പതിവായിരുന്നു. പലതവണ യുവാക്കളെ വിലക്കി. മുടക്കമില്ലാതെ വില്‍പന തുടർന്നു. ഗത്യന്തരമില്ലാതെ ഷൗക്കത്തലി പൊലീസിൽ പരാതി നല്‍കി. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.
സംഭവത്തിന് ശേഷം മൊബൈൽ ഫോൺ ഒഴിവാക്കി മൂന്നുപേരും നാടുവിട്ടു. കാസർകോട്, മൈസൂർ, കാരൂർ എന്നിവിടങ്ങളിൽ ഒളിച്ചുതാമസിച്ചു. ടെലഫോൺ ബൂത്തിൽ നിന്ന് നാട്ടിലുള്ള സുഹൃത്തുക്കളെ ഇവർ ബന്ധപ്പെട്ടിരുന്നു. സംഘത്തെ പിന്തുടർന്ന് പൊലീസുമുണ്ടായിരുന്നു. പൊലീസെത്തുമ്പോൾ മറ്റിടങ്ങളിലേയ്ക്ക് ഇവർ രക്ഷപ്പെടും. കൈയ്യിലുള്ള പണം തീർന്നതിനാൽ യുവാക്കൾ നാട്ടിലുള്ള സുഹൃത്തിനെ വിളിച്ച് പണം ആവശ്യപ്പെട്ടു. വിവരമറിഞ്ഞ പൊലീസ് സുഹൃത്ത് വഴി പണം നൽകാമെന്നറിയിച്ച് യുവാക്കളെ കോഴിക്കോടെത്തിച്ച് പിടികൂടുകയായിരുന്നു. കൊടുവള്ളി എസ്.ഐ.പ്രജീഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്.