മഹാരാഷ്ട്രയില്‍ ഇരുപത്തിരണ്ടുകാരിയെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. നാഗ്പുർ സ്വദേശികളായ യുവാക്കളാണ് അറസ്റ്റിലായത്. പ്രതികള്‍ ഇരുവരും ചേർന്ന് സുഹൃത്തായ പെൺകുട്ടിയെ മാനഭംഗം ചെയ്തു കൊന്നശേഷം മൃതദേഹം സൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. കൊല്ലപ്പെട്ട യുവതി നാഗ്പുർ സ്റ്റേഷനിലെ പൊലീസുകാരന്റെ മകളാണ്.
നാഗ്പൂർ സ്വദേശികളായ നിഖിലേഷ് പട്ടേൽ, അക്ഷയ് വലോഡ എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം നാലിനുനടന്ന കൊപാതകത്തെക്കുറിച്ചും തുടർന്നുനടന്ന അന്വേഷണത്തെക്കുറിച്ചും പൊലീസ് പറയുന്നതിങ്ങനെ, നിഖിലേഷും അക്ഷയും ചേർന്ന് ഈമാസം നാലിന്, സുഹൃത്തായ പെൺകുട്ടിയെ ഫോണിൽ വിളിച്ചു. ഇവർ മുംബൈക്കടുത്ത് അംബർനാഥിലുള്ള അക്ഷയുടെ വീട്ടിൽ ഒത്തുകൂടി. ഈ സമയം ഇവിടെ മറ്റൊരു സുഹൃത്തായ നിലേഷും ഉണ്ടായിരുന്നു.
എന്നാൽ, നിലേഷ് പുറത്തുപോയ സമയത്ത്, നിഖിലേഷും അക്ഷയും ചേർന്ന് പെൺകുട്ടിയെ മാനഭംഗംചെയ്തു. ഇക്കാര്യം വീട്ടുകാരോട് പറയുമെന്നും പൊലീസിൽ പരാതിപ്പെടുമെന്നും പെൺകുട്ടിപറഞ്ഞു. തുടർന്ന് നിഖിലേഷും അക്ഷയുംചേർന്ന് പെൺകുട്ടിയെ ശ്വാസംമുട്ടിച്ചുകൊന്നു. മൃതദേഹം സൂട്ട്കേസിലാക്കി. വീട്ടിലേക്ക് തിരികെയെത്തിയ നിലേഷിനോട് കൊലപാതകത്തെക്കുറിച്ച് പ്രതികൾ പറഞ്ഞില്ല. തുടർന്ന് മൂവരുംകൂടി ഗോവയിലേക്ക് യാത്രതിരിച്ചു. യാത്രതിരിക്കുമ്പോൾ പെൺകുട്ടിയുടെ മൃതദേഹമടങ്ങിയ സൂട്ട്കേസ് കാറിന്റെ ഡിക്കിയിലൊളിപ്പിച്ചു. പുണെ-ബൽഗാം റൂട്ടിലുള്ള കർണാടകയിലെ കോലാപൂരിലെത്തിയപ്പോൾ സൂട്ട്കേസ് ഉപേക്ഷിക്കാൻ തീരുമാനിച്ചു.
എന്നാൽ, ഇതിൽ സംശയംതോന്നിയ നിലേഷ് സുഹൃത്തുക്കളെ ചോദ്യംചെയ്തു. ഇതോടെ കൊലപാതകവിവരം പുറത്തായി. തുടർന്ന് നിലേഷിന്റെ പരാതിയിൽ ഇരുവരേയും പൊലീസ് പിടികൂടുകയായിരുന്നു. മഹാരാഷ്ട്ര- കര്‍ണാടക പോലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ട യുവതി നാഗ്പുർ സ്റ്റേഷനിലെ പൊലീസുകാരൻറെ മകളാണ്. ഐടി കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു.