മലപ്പുറം മഞ്ചേരി വളളുവമ്പ്രത്ത് ബ്ലേഡ്മാഫിയ കൈ തല്ലിയൊടിച്ച യുവാവിനോട് കൈക്കൂലി വാങ്ങി പൊലീസ് നീതി നിഷേധിച്ചെന്ന പരാതിയിൽ എ.എസ്.ഐ.ടി. മുഹമ്മദിനെ എ.ആർ.ക്യാംപിലേക്ക് സ്ഥലം മാറ്റി. സംഭവം അന്വേഷിക്കുന്ന ഡി.വൈ.എസ്.പിമാർ തയാറാക്കുന്ന റിപ്പോർട്ട് രണ്ടു ദിവസത്തിനകം എസ്.പിക്ക് കൈമാറും. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.
അന്വേഷണത്തിന്റെ ഭാഗമായാണ് കേസന്വേഷിച്ച എ.എസ്.ഐ മുഹമ്മദിനെ മലപ്പുറം പടിഞ്ഞാറ്റുംമുറി എ.ആർ. ക്യാംപിലേക്ക് സ്ഥലം മാറ്റിയത്. പരാതിക്കാരനായ കപ്രക്കാടൻ നവാസിനോടും പിതാവിനോടും കൈക്കൂലി വാങ്ങിയെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. മലപ്പുറം ഡി.വൈ.എസ്.പി.ജലീൽ തോട്ടത്തിലിന് പുറമേ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയും കേസന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബഹ്റക്ക് കൈമാറും.
മഞ്ചേരി പൊലീസ് സ്റ്റേഷനുളളിൽ വച്ച് പരാതിക്കാരൻ നവാസിനോട് രണ്ടായിരം രൂപയും പിതാവ് അബ്ദുല്ലയോട് വളളുവ്രമ്പത്ത് വച്ച് ആയിരം രൂപയും കൈക്കൂലി വാങ്ങി എന്ന മൊഴിയും ഗൗരവത്തോടെയാണ് കാണുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് എ.എസ്.ഐയുടെ ഭാഗത്തു നിന്നുണ്ടായ ഒൗദ്യോഗിക വീഴ്ചകൾ ഡി.വൈ.എസ്.പിയുടെ അന്വേഷണത്തിൽ സ്ഥിരീകരിച്ചാൽ വരും ദിവസങ്ങളിൽ കൂടുതൽ നടപടിയുണ്ടാകും.