വ്യാവസായിക ആവശ്യത്തിന് നൽകിയ സ്പിരിറ്റ് മറിച്ചുവിറ്റതിന് കൊച്ചിയിൽ സ്ഥാപനയുടമ അറസ്റ്റിൽ. നെടുമ്പാശേരി സ്വദേശിയായ വർഗീസാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നെടുമ്പാശേരി അറയ്ക്കൽ അരോമാറ്റിക്സ് ഉടമ വർഗീസിനെയാണ് എക്സൈസ് പിടികൂടിയത്. ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വൃത്തിയാക്കുന്നതിനുള്ള രാസവസ്തു ഉൽപാദനത്തിനായി സ്പിരിറ്റ് കൈവശം വെയ്ക്കുന്നതിന് വർഗീസിന് ലൈസൻസുണ്ട്. പ്രതിവർഷം ഇരുപതിനായിരം ലിറ്റർ വരെ വാങ്ങാനായിരുന്നു അനുമതി. എന്നാൽ ലൈസൻസിന്റെ മറവിൽ വർഗീസ് അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം ലക്ഷകണക്കിന് ലിറ്റർ സ്പിരിറ്റ് വാങ്ങി കേരളത്തിൽ വിൽപന നടത്തിയിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഇയാളിൽ നിന്ന് നാലയിരം ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു.
ദുരുപയോഗം ചെയ്ത സാഹചര്യത്തിൽ ലൈസൻസ് റദ്ദാക്കും. വർഗീസിൽ നിന്ന് സ്പിരിറ്റ് വാങ്ങിയവരെക്കുറിച്ചും അത് എന്താവശ്യങ്ങൾക്കാണ് ഉപയോഗിച്ചതെന്നും എക്സൈസ് അന്വേഷിക്കുന്നുണ്ട്.