കണ്ണൂർ പയ്യന്നൂർ കരിവെള്ളൂരിൽ സഹകരണ സൊസൈറ്റിയിൽ മുക്കുപണ്ടം പണയംവച്ച് മൂന്ന് കോടിരൂപ തട്ടിയെടുത്ത കേസിൽ മുഖ്യ സൂത്രധാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാംപ്രതിയും ലൈറ്റ് ആൻഡ് സൗണ്ട് കടയുടമയുമായ തൃക്കരിപ്പൂർ സ്വദേശി പി.പ്രശാന്താണ് പിടിയിലായത്.
അറസ്റ്റിലാകുമെന്നറിഞ്ഞതോടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് നടന്ന പ്രശാന്ത് പയ്യന്നൂർ ടൗണിൽനിന്നാണ് പിടിയിലായത്. ഒന്നാംപ്രതിയായ കരിവെള്ളൂർ സോഷ്യൽ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ.വി.പ്രദീപ്കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. ഇരുവരും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസിന് തെളിവ് ലഭിച്ചു. മുക്കുപണ്ടം പണയംവച്ചും ഇടപാടുകാർ നൽകിയ സ്വർണം മാറ്റി പകരം മുക്കുപണ്ടം വച്ചുമായിരുന്നു തട്ടിപ്പ്. ഇങ്ങനെ കൈക്കിലാക്കിയ പണം മലപ്പുറം, കാസർക്കോട്, ചാവക്കാട് തുടങ്ങിയ സ്ഥലങ്ങളിലുള്ള വിദേശമലയാളികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. തട്ടിപ്പ് മറച്ചുവയ്ക്കാൻ പ്രതികൾ സൊസൈറ്റിയിൽ ആസൂത്രിതകൊളള നടത്താനും പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനിടയിൽ കഴിഞ്ഞമാസം പതിനൊന്നാം തീയതി സഹകരണ ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് പയ്യന്നൂർ സി.ഐ. എം.പി.ആസാദിന് കേസ് കൈമാറുകയായിരുന്നു.