നിലമ്പൂർ ∙ പൂച്ചക്കുത്ത് അപകടത്തിൽ രക്ഷാശ്രമത്തിനിടെ ഓടിക്കൂടിയവരിൽ ചിലർ ബീയർ കുപ്പികൾ കടത്തിയെന്ന് അധികൃതർ. കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ ലോറിയിൽ 515 കെയ്സ് ബീയർ ഉണ്ടായിരുന്നു. ഓരോ കെയ്സിലും 650 മില്ലീലീറ്ററിന്റെ 12 കുപ്പി വീതമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് കുപ്പികൾ പൊട്ടി ബീയർ റോഡിൽ പരന്നൊഴുകി. അഗ്നിശമന സേന സ്റ്റേഷൻ ഓഫിസർക്ക് 3.55ന് അപകടസന്ദേശമെത്തി.
പരുക്കേറ്റവരെ ആശുപത്രിയിലാക്കുന്നതിനു പകരം ബീയർ കുപ്പികൾ കടത്തുകയാണെന്നും വേഗം ആംബുലൻസുമായി എത്തണമെന്നും വിളിച്ചയാൾ അഭ്യർഥിച്ചെന്ന് സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂർ പറഞ്ഞു. പരുക്കേറ്റവരെ കയറ്റാൻ വാഹനങ്ങളും നിർത്തിയില്ല. രക്ഷാസേനയും, പൊലീസും ഉടൻ കുതിച്ചെത്തി. കാക്കി കണ്ടതോടെയാണ് ബീയർ കടത്തുകാർ പിൻവാങ്ങിയത്. നിലമ്പൂരിൽ നിന്നെത്തിയ ആംബുലൻസിൽ പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മറ്റൊരു ലോറിയിൽ ബീയർ മാറ്റിക്കയറ്റി കൊണ്ടുപോകുംവരെ പൊലീസ് കാവൽ നിന്നു.