തന്ത്രശാലിയും കോടീശ്വരനുമായ മോഷ്ടാവായ കണ്ണൂർ ആലക്കോട് കാട്ടപറമ്പ കൊട്ടാപറമ്പിൽ വീട്ടിൽ മുഹമ്മദ് (37) മോഷണത്തിനു തിരഞ്ഞെടുത്തിരുന്നത് നിറയെ ആളുകളുള്ള വീടുകൾ. മോഷണത്തിനിടയിൽ എന്തെങ്കിലും ശബ്ദമുണ്ടായാൽ വീട്ടിലുള്ളവർ അടുത്ത മുറിയിൽ നിന്നാണെന്നു വിചാരിച്ചു കൊള്ളുമെന്നാണ് മുഹമ്മദ് പൊലീസിനോടു വിശദീകരിച്ചത്. മോഷണം നടത്തുന്നതിനിടയിൽ ശബ്ദം കേട്ട് വീട്ടിലുള്ളവർ ബഹളം വച്ചാൽ ഉടൻ അടുത്ത വീട്ടിന്റെ പിന്നിലേക്കു ഓടി മറയും.
എല്ലാ വീട്ടുകാരും പൊലീസുമൊക്കെ ബഹളം കേട്ട വീട്ടിൽ കേന്ദ്രീകരിക്കുമ്പോൾ റോഡിന്റെ എതിർ വശത്തെ വീട്ടിൽ മുഹമ്മദ് മോഷണം നടത്തും. ഒരു ദിവസം കഴിയുന്നത്ര വീട്ടിൽ മോഷണം നടത്തുക. പിന്നീട് ആയുധങ്ങൾ എവിടെയെങ്കിലും ഒളിപ്പിച്ചു വയ്ക്കുക. അടുത്ത ദിവസം അതെടുത്ത് വീണ്ടും മോഷണം നടത്തുക ഇതാണ് പതിവ്. മാന്യമായി വസ്ത്രം ധരിച്ചു രാവിലെ കണ്ണൂർക്ക് തിരിച്ചു പോകുകയും ചെയ്യും. വസ്തു കച്ചവടവുമായി പല വഴിക്കും പോകുന്നയാൾ, വലിയ ഇടപാടുകൾ മാത്രം നടത്തി വലിയ ബ്രോക്കറേജ് ലഭിക്കുന്ന പണക്കാരൻ എന്നൊക്കെയാണ് നാട്ടുകാർ ഇയാളെക്കുറിച്ചു ധരിച്ചിരുന്നത്.
പൊലീസിന്റെ നിരന്തരമായ ശ്രമത്തിലാണ് ഇയാൾ പിടിയിലായത്. വർഷങ്ങളായി പൊലീസിനു തലവേദന സൃഷ്ടിച്ചു കൊണ്ടു മോഷണ പരമ്പര നടത്തിവന്ന മുഹമ്മദിനെക്കുറിച്ചു ഒരു സൂചന പോലും നേരത്തേ ഇല്ലായിരുന്നു. ഒറ്റയ്ക്കാണ് മോഷണം നടത്തുക, മൊബൈൽ ഫോൺ ഉപയോഗിക്കുകയുമില്ല.
ഇതു രണ്ടും ഇയാൾക്കു ഒരു പരിധി വരെ രക്ഷാ കവചമായി. കുന്നമംഗലം, ചേവായൂർ, താമരശ്ശേരി, ഓമശ്ശേരി, മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും തുടർച്ചയായി മോഷണങ്ങൾ നടന്നിട്ടും പ്രതിയെ പിടികൂടാനായില്ല. സിറ്റി പൊലീസ് കമ്മിഷണർ എസ്. കലിരാജ് മഹേഷ് കുമാറിന്റെ നിർദേശപ്രകാരം നോർത്ത് അസിസ്റ്റന്റ് കമ്മിഷണർ ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു.
കുന്നമംഗലം എസ്ഐ എസ്. രജീഷ്, എഎസ്ഐ ബാബു പുതുശേരി, സീനിയർ സിപിഒ സജിത്ത്, ഷാഫി, സിപിഒ അഖിലേഷ്, പ്രബിൻ, ഷാജി, ഷാലു, സുജേഷ്, നിഖിലേഷ്, പ്രശാന്ത്, ഷൈജു, ഷാഫി, ഡ്രൈവർ സിപിഒ സുബീഷ്, വിജയൻ എന്നിവരടങ്ങിയ സ്ക്വാഡ് നിരന്തരമായി രാപകൽ പ്രയത്നിച്ചാണ് മുഹമ്മദിനെ പിടികൂടിയത്.
തെളിയിക്കപ്പെടാത്ത മോഷണങ്ങളിലെല്ലാം വീടിന്റെ പുറകുവശം പൊളിച്ചാണ് മോഷണം നടന്നത്. പ്രതിയെക്കുറിച്ചു ഒരു സൂചനപൊലുമില്ലാതെ ഇരുട്ടിൽ തപ്പി. അവസാനം അസിസ്റ്റന്റ് കമ്മിഷണറടക്കമുള്ള പൊലീസ് സംഘം രാത്രികളിൽ ബൈക്കുകളിലും മറ്റും ചുറ്റിക്കറങ്ങി. ആറടിയോളം ഉയരമുള്ള മോഷ്ടാവിനെക്കുറിച്ചുള്ള മൊഴികൾ ലഭിച്ചതാണ് നേരത്തേ ഇരിക്കൂറിൽ പിടിയിലായിരുന്ന മുഹമ്മദിലേക്ക് നയിച്ചത്.
അതിനിടെ കഴിഞ്ഞ ദിവസം രാത്രി ഭവനഭേദന ഉപകരണങ്ങളുമായി കാരന്തൂരിൽ പിടിയിലാകുകയായിരുന്നു. സിസിടിവികളിൽ പോലും മുഹമ്മദിന്റെ വ്യക്തമായ രൂപം പതിഞ്ഞിട്ടില്ല. ഇയാൾ ദാനശീലനും എല്ലാവരോടും മാന്യമായി പെരുമാറുന്നയാളുമാണ്. നാട്ടിൽ ഒരിടത്തും മോഷണം നടത്തിയിട്ടുമില്ല.