സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീം മാനഭംഗക്കേസിൽ ജയിലിലായതിനു പിന്നാലെ ദേരാ സച്ചാ സൗദ ആസ്ഥാനമായ സിർസയിൽ പൊലീസ് നടത്തിയ തിരച്ചിലിൽ വൻ ആയുധ ശേഖരം പിടികൂടി. പിസ്റ്റളുകൾ, റിവോൾവറുകൾ, റൈഫിളുകൾ തുടങ്ങിയ ആയുധങ്ങൾ പിടികൂടിയതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടു.
ദേരാ സച്ചാ സൗദ ആസ്ഥാനത്ത് വൻതോതിൽ ആയുധങ്ങൾ ശേഖരിച്ചുവച്ചിട്ടുണ്ടെന്ന രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് സദർ സ്റ്റേഷൻ ഓഫീസർ ദിനേശ് കുമാർ പറഞ്ഞു. ലൈസൻസുകള്ള 67 തോക്കുകളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതിൽ 33 എണ്ണം പരിശോധനയ്ക്കും മറ്റുമായി പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയെന്നും അദ്ദേഹം അറിയിച്ചു. ബാക്കി 34 തോക്കുകൾ ഉടൻ തന്നെ അധികൃതർക്കു കൈമാറണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആയുധങ്ങൾ വൈകശമുള്ള അനുയായികൾ ഉടൻതന്നെ അവ പൊലീസിന്റെ പരിശോധനയ്ക്കു ഹാജരാക്കണമെന്ന് ദേരാ സച്ചാ സൗദാ അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അനുയായികളായിരുന്ന രണ്ടു പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് സിബിഐ പ്രത്യേക കോടതി ഗുർമീതിന് 20 വർഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ചത്. ഗുർമീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ഹരിയാനയിൽ നടന്ന അക്രമങ്ങളിൽ 38 പേരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് സൈന്യവും അർധസൈന്യവും പൊലീസും ചേർന്ന് ഒരുക്കിയിരിക്കുന്ന സുരക്ഷ ഇപ്പോഴും ഇവിടെ തുടരുകയാണ്.