മലപ്പുറം മഞ്ചേരി വളളുവമ്പ്രത്ത് ബ്ലേഡ് മാഫിയ കൈ തല്ലിയൊടിച്ച യുവാവിന് പൊലീസ് നീതി നിഷേധിച്ച സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം ഡി.വൈ.എസ്.പിക്ക് നിർദേശം നൽകി. കൈക്കൂലി വാങ്ങിയെന്ന പരാതി മലപ്പുറം സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയും അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബഹ്റ പറഞ്ഞു. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.
സംഭവം നടന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് വ്യക്തമാക്കിയ എ.എസ്.ഐ നടത്തിയ ഒൗദ്യോഗിക വീഴ്ച കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മലപ്പുറം ഡി.വൈ.എസ്.പി.ജലീൽ തോട്ടത്തിലിനെ ചുമതലപ്പെടുത്തിയത്. കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് നടത്തിയ ശ്രമങ്ങളും പരിശോധിക്കണം. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ഡോക്ടറുടെ അറിയിപ്പു കിട്ടിയിട്ടും കേസെടുക്കാൻ വൈകിയ സാഹചര്യവും പരിശോധിക്കണം. വ്യക്തമായ സാക്ഷികളുണ്ടായിട്ടും കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയുടെ അറസ്റ്റ് വൈകിയതിന് നീതീകരണമില്ല.
പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചാൽ പോലും അറസ്റ്റ് രണ്ടാഴ്ചയിലേറെ വൈകുന്നതിനും ന്യായീകരണമില്ല. മഞ്ചേരി പൊലീസ് സ്റ്റേഷന് ഉളളിൽ വച്ചാണ് പരാതിക്കാരൻ കപ്രക്കാടൻ നവാസ് എ.എസ്.ഐക്ക് രണ്ടായിരം രൂപ കൈക്കൂലിയായി നൽകിയതെന്നാണ് മൊഴി. തെളിവെടുപ്പിന് വളളുവമ്പ്രത്ത് എത്തിയപ്പോൾ നവാസിന്റെ പിതാവിൽ നിന്ന് ആയിരം രൂപ കൂടി ഇതേ ഉദ്യോഗസ്ഥൻ കൈക്കൂലിയായി കൈപ്പറ്റിയെന്ന പരാതിയും മലപ്പുറം സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് അന്വേഷിക്കുക.