കർണാടകയിൽ കെഎസ്ആർടിസി ബസ് കൊള്ളയടിച്ച സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. ശനിയാഴ്ച രാത്രിയാണ് മൂന്നു പ്രതികളെ ചന്നപ്പട്ടണ പോലീസ് പിടികൂടിയത്. പിടിയിലായ മൂന്നുപേരും മാണ്ഡ്യ സ്വദേശികളാണ്. സംഭവം നടന്ന ദിവസം അറസ്റ്റിലായ പ്രതിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളെയും പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നാലംഗ സംഘം യാത്രക്കാരെ കൊള്ളയടിച്ചത്. രാമനഗര ജില്ലയിലെ ചന്നപട്ടണയില്‍ വച്ചായിരുന്നു സംഭവം. മൂന്നു യാത്രക്കാരുടെ നാലര പവൻ സ്വർണവും രണ്ടായിരം രൂപയും രേഖകളും അരിവാൾ കാണിച്ചു ഭീഷണിപ്പെടുത്തിയാണ് അക്രമികൾ കവർന്നത്. ബൈക്കിൽ മുഖംമൂടി ധരിച്ചെത്തിയ നാലുപേരാണ് നിര്ത്തിയിട്ടിരുന്ന കെ എസ് ആര്‍ ടി സി ബസിനകത്ത് കയറി സ്വര്‍ണാഭരണവും പണവും കവര്‍ന്നത്. അരിവാള്‍ നീട്ടി ഭീഷണിപ്പെടുത്തിയാണ് കവര്ച്ച നടത്തിയത്. മണിക്കൂറുകള്‍ക്കകം തന്നെ ചന്നപട്ടണ പൊലീസ് പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു മൂന്നുപേരെയും പൊലീസ് പിടികൂടിയത്.
ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വ്യാഴാഴ്ച പിടിയിലായ പ്രതിയെ ബസ് ഡ്രൈവര്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ അക്രമി സംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേരും മുഖംമൂടി ധരിച്ചിരുന്നു. ചന്നപട്ടണ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സ്ഥിരം കുറ്റവാളികളാണ് പിടിയിലായതെന്നാണ് സൂചന. ഇതിന് മുന്‍പ് പലതവണ ചന്നപട്ടണയില്‍ വച്ച് കേരളത്തില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ തടഞ്ഞ് കവര്‍ച്ച നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പല തവണ പരാതി നല്‍കിയിട്ടും പൊലീസ് വേണ്ടത്ര നടപടി സ്വീകരിച്ചിരുന്നില്ല. അതിനിടെയായിരുന്നു ചന്നപട്ടണയിലെ കെ.എസ്.ആര്‍.ടി.സി ബസ് കൊള്ള.