മലപ്പുറം തിരൂർ ബിപിൻ വധക്കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഗൂഢാലോചന കുറ്റത്തിനാണ് പ്രതികൾ അറസ്റ്റിലായത്. കൊടിഞ്ഞി ഫൈസൽ വധത്തിന്റെ പ്രതികാരമാണ് കൊലപാതകത്തിന് പിന്നില്ലെന്ന് പ്രതികൾ പൊലിസിന് മൊഴി നൽകി. ഇതിനു മുൻപും ബിപിനെ വധിക്കാൻ ശ്രമിച്ചതായി പ്രതികൾ വെളിപ്പെടുത്തി.
പറവണ്ണ സ്വദേശി തുഫൈലും പെരുന്തല്ലൂർ സ്വദേശി മുഹമ്മദ് അൻവറുമാണ് അറസ്റ്റിലായത്.കൊടിഞ്ഞി ഫൈസൽ വധത്തിലെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിൽ.ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയായ ബിപിൻ ജാമ്യത്തിലിറങ്ങുന്നതിനു മുൻപ് തന്നെ ഗൂഢാലോചന ആരംഭിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയതിനു ശേഷം ഗൂഢാലോചന ശക്തമാക്കി. പൊന്നാനി, എടപ്പാൾ, കുറ്റിപ്പുറം.നരിപ്പറമ്പ് എന്നിവിടങ്ങളിൽ വച്ചാണ് ഗൂഢാലോചന നടത്തിയത്.ഇതിനു മുൻപും ബിപിനെ വധിക്കാൻ ശ്രമിച്ചതായി പ്രതികൾ മൊഴി നൽകി. ഇക്കഴിഞ്ഞ ഇരുപത്തിനാലാം തിയതി ബി.പി അങ്ങാടി പുളിഞ്ചോട്ടിലെ റോഡരികിലാണ് വെട്ടേറ്റ നിലയിൽ ബിപിനെ കണ്ടത്.മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് കൃത്യം നടത്തിയതെന്ന് പൊലിസിന് അന്നു തന്നെ സൂചന ലഭിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് 65 പേരെ പൊലിസ് ചോദ്യം ചെയ്തിരുന്നു.പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടും അറസ്റ്റു വൈകുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. അറസ്റ്റിലായവരിൽ നിന്ന് കൊലപാതകം നടത്തിയവരുടെ വിവരങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം മുഴുവൻ പ്രതികളും പിടിയിലാകുമെന്ന് പൊലിസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയതിനു ശേഷം കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.