കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയുടെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. രാമകൃഷ്ണന്റെ മരണത്തില്‍ മേലുദ്യോഗസ്ഥന്റെ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
ചേവായൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ രാമകൃഷ്ണന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് സ്റ്റേഷന്‍ കെട്ടിടത്തില്‍ രാമകൃഷ്ണനെ തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഉന്നത അന്വേഷണത്തിലൂടെ യഥാര്‍ഥ മരണകാരണം തെളിയുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.
എസ്.പി.സി പരിശീലകന്‍ കൂടിയായ രാമകൃഷ്ണന്റെ മരണത്തില്‍ സഹപ്രവർത്തകരും ചില സംശയങ്ങളുന്നയിച്ചിരുന്നു. നവമാധ്യമങ്ങളിലൂടെ നിരവധി പ്രതികരണങ്ങളും വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുടുംബം നീതി തേടി മുഖ്യമന്ത്രിയെ സമീപിച്ചത്.