ഇത്രയും നാൾ അച്ഛൻ തന്നെ ഉപദ്രവിച്ചതു കുട്ടിക്കുറുമ്പുകൾക്കുള്ള ശിക്ഷയായിട്ടായിരുന്നു ആ 12 വയസ്സുകാരി മനസ്സിലാക്കി വെച്ചിരുന്നത്. ഗുഡ് ടച്ചിനെക്കുറിച്ചും ബാഡ് ടച്ചിനെക്കുറിച്ചും സ്കൂൾ കൗൺസിലിങ്ങ് ക്ലാസിൽവെച്ച് തിരിച്ചറിയുന്നതുവരെ ആ വിശ്വാസത്തിലായിരുന്നു അവൾ ജീവിച്ചതും. എന്നാൽ കൗൺസിലിങ് കഴിഞ്ഞ ശേഷം അവൾ ആ സത്യം തിരിച്ചറിഞ്ഞു. അഞ്ചുവയസ്സുമുതൽ ഇത്രയും കാലം അച്ഛൻ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. യുപിയിലാണ് സംഭവം.
തന്റെ അനുഭവം കൗൺസിലർമാരോട് പെൺകുട്ടി തുറന്നു പറയുകയും ഒരു എൻജിയോയുടെ സഹായത്തോടെ അവളെ സംരക്ഷണകേന്ദ്രത്തിലേയ്ക്കു മാറ്റുകയും. പോസ്കോ നിയമ പ്രകാരം അവളുടെ അച്ഛനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പെൺകുട്ടിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അവളുടെ മുതിർന്ന സഹോദരിയും ഈ വിധം പീഡനം അനുഭവിക്കുന്നുണ്ടെന്നും അവൾ അച്ഛനെ കാണാതെ ഒഴിഞ്ഞുമാറി നടന്നാണ് പലപ്പോഴും പീഡനങ്ങളിൽ നിന്ന് രക്ഷനേടുന്നതെന്നും കൗൺസിലിങ് പ്രോഗ്രാമിന് നേതൃത്വം നൽകിയവർ പറയുന്നു.
പെൺകുട്ടിയുടെ അമ്മയ്ക്ക് ഈ കാര്യങ്ങളെല്ലാമറിയാം. എന്നാൽ ഈ അനീതിക്കെതിരെ ശബ്ദമുയർത്താതെ അവർ ഇതൊക്കെ നിശ്ശബ്ദയായി സഹിക്കുകയാണ്. വീട്ടിൽ മറ്റാരുമില്ലാത്ത അവസരങ്ങളിലാണ് അച്ഛൻ തന്നെ ഉപദ്രവിക്കാറുള്ളതെന്നും അതൊക്കെ കുറുമ്പുകൾക്കുള്ള ശിക്ഷയാണെന്നായിരുന്നു തന്റെ ധാരണയെന്നും അവൾ നിഷ്കളങ്കയായിപ്പറഞ്ഞപ്പോൾ അതു കേട്ടിരുന്നവരുടെ ഹൃദയം പൊള്ളി.
കുട്ടിയുടെ അനുഭവം കേട്ടിട്ടും സ്കൂളിനുണ്ടാവുന്ന നാണക്കേടു ഭയന്ന് സ്കൂൾ അധികൃതർ പിന്മാറിയപ്പോൾ എൻജിഒ സംഘടന പ്രശ്നത്തിലിടപെടുകയും സംഭവത്തെക്കുറിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയും കുട്ടിക്ക് സംരക്ഷണമേർപ്പെടുത്തുകയും ചെയ്തു.