കോഴിക്കോട് കുന്ദമംഗലത്തെ കവർച്ചാ പരമ്പരയിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ. മുപ്പതിലധികം കവർച്ച നടത്തിയിട്ടുള്ള കണ്ണൂർ സ്വദേശിയെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. വൈകിട്ടോടെ കണ്ണൂരിൽ നിന്ന് കോഴിക്കോടെത്തി കവർച്ച നടത്തി മടങ്ങുന്നതായിരുന്നു ഇയാളുടെ രീതി.
കുന്ദമംഗലത്ത് ഒരാഴ്ചയ്ക്കിടെ 21 വീടുകളിലാണ് കവർച്ചയുണ്ടായത്. ഇരുപത് പവനിലധികം സ്വർണവും ലക്ഷം രൂപയും നഷ്ടപ്പെട്ടു. പൊലീസ് അന്വേ·ഷണം കാര്യക്ഷമമല്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിന് ആശ്വാസമായി കണ്ണൂർ സ്വദേശി പിടിയിലായത്. വീടുകളിൽ പിൻവാതിൽ പൊളിച്ചാണ് കള്ളൻ അകത്ത് കയറിയിരുന്നത്.
പണവും സ്വർണവുമല്ലാതെ മറ്റൊന്നും കൈക്കലാക്കിയിരുന്നില്ല. സമാനരീതിയിലുള്ള കവർച്ചയെക്കുറിച്ചുള്ള ജില്ല കടന്നുള്ള അന്വേഷണമാണ് യുവാവിലേയ്ക്കെത്തിയത്. കണ്ണൂർ ജില്ലയിൽ നിരവധി കവർച്ച നടത്തിയിട്ടുള്ള യുവാവ് 2015 നു ശേഷം കോഴിക്കോട് കേന്ദ്രീകരിച്ച് മോഷണം നടത്തുകയായിരുന്നു. വിരലടയാളവും ഇത് ശരിവയ്ക്കുന്നതായിരുന്നു. വൈകിട്ടോടെ കണ്ണൂരിൽ നിന്ന് കോഴിക്കോടെത്തി കവർച്ച നടത്തിയതിന് ശേഷം പുലർച്ചെ മടങ്ങുന്നതായിരുന്നു പതിവ്. ഈ വിരുതാണ് പ്രതിയെ ഇതുവരെ രക്ഷപ്പെടാൻ സഹായിച്ചത്. അടുത്തദിവസം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.