ഭർത്താവ് അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്ന സന്ദേശം സാമൂഹിക മാധ്യമംവഴി പുറലോകത്തെ അറിയിച്ച യുവതിക്ക് തലയ്ക്ക് സാരമായി പരുക്കേറ്റതായി പരിശോധനയിൽ തെളിഞ്ഞു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ആശുപത്രിയിലെത്തിച്ച് നടത്തിയ വൈദ്യപരിശോധയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ഭർത്താവ് തലശേരി സ്വദേശി അഭിജിത്തിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.
കോഴിക്കോട് സ്വദേശിനിയായ ദിൽന ഏതാനും ദിവസം മുമ്പാണ് വാട്സ് ആരപ്പിലൂടെ താൻ നേരിട്ട ദുരിതം പുറം ലോകത്തെ അറിയിച്ചത്. ഈ ദൃശ്യം വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. ഭർത്താവ് അഭിജിത്ത് ജനറൽ മാനേജരായി ജോലി ചെയ്യുന്ന വൈക്കത്തെ റിസോർട്ടിൽ വച്ചായിരുന്നു ദിൽന വീഡിയോ പകർത്തിയത്. ഇവിടെയെത്തിയ പൊലീസ് ദിൽനയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. മൊഴിയുടെ അടി്ഥാനത്തിൽ അഭിജിത്തിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.
നിലവിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചിൽസയിലാണ് ദിൽന. ഇവിടെ നടത്തിയ പരിശോധനയിൽ തലയ്ക്ക് ആന്തരിക ക്ഷതമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. റിസോർട്ടിൽ ദിൽന എത്തിയ ദിവസം മുതൽ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. റിസോർട്ട് വിട്ടു പോകാൻ അധികൃതർ നിലപാടെടുത്തതോടെയാണ് യുവതി അടച്ചിട്ട മുറിയിൽ നിന്ന് വീഡിയോ സന്ദേശത്തിലൂടെ സഹായം തേടിയത്. രണ്ട് സമുദായത്തിൽപ്പെട്ട ഇവർ മൂന്നുവർഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ്. കുട്ടികളില്ല. മതം മാറിയാണ് അഭിജിത്തിനെ വിവാഹം കഴിച്ചതെന്നും പോകാനൊരിടവും ഇല്ലെന്നും ഇവർ വീഡിയോയിൽ പറയുന്നുണ്ട്.
വിവാഹമോചന കേസ് കുടുംബകോടതിയിൽ നടക്കുന്നതിനിടെയാണ് യുവതി റിസോർട്ടിൽ എത്തിയതും നാടകീയ സംഭവങ്ങൾ ഉണ്ടായതും. യുവതിയുടെ മൊഴി പ്രകാരം ഗാർഹിക പീഡനത്തിനു കേസെടുത്താണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.