നൊന്തുപ്രസവിച്ച അമ്മയെക്കൊന്ന് അവരുടെ ശരീരം കീറിമുറിച്ച് ഹൃദയം വലിച്ചു പുറത്തെടുത്ത ശേഷം ചമ്മന്തിയും കുരുമുളകുപൊടിയും കൂട്ടി ആ ഹൃദയത്തിന്റെ പാതിയും ആ മകൻ അകത്താക്കി. മഹാരാഷ്ട്രയിലാണ് ഹൃദയത്തെ നടുക്കുന്ന സംഭവമുണ്ടായത്. സംഭവത്തെത്തുടർന്ന് കോലാപൂരിലെ സുനിൽ കുച്ചാക്കുർണി എന്ന 27 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന സുനിൽ വീട്ടിലെത്തി അമ്മയോടു വഴക്കിടുകയും കലിമൂത്ത് 65 വയസ്സുകാരിയായ യെലാവയെ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം.
നിർമ്മാണത്തൊഴിലാളിയായ സുനിൽ വിവാഹിതനും മൂന്നു മക്കളുടെ അച്ഛനുമാണ്. ഭാര്യ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്കു പോയപ്പോഴാണ് സുനിൽ ഈ ക്രൂരകൃത്യം ചെയ്തത്. കുടിച്ചു ലക്കുകെട്ടു വീട്ടിലേക്കു വരും വഴി അയാൾ അയൽപക്കത്തെ വീട്ടിൽക്കയറി ഭക്ഷണം ചോദിച്ചിരുന്നു. അതു കിട്ടാതെ വന്നതിനെത്തുടർന്ന് വീട്ടിലെത്തി അമ്മയോടു വഴക്കിട്ടു. വഴക്കു മൂത്തപ്പോൾ അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയും ചെയ്തു. ശേഷം അമ്മയുടെ ശരീരം കുത്തിക്കീറി അതിൽ നിന്നും ഹൃദയമെടുത്തു ഭക്ഷിച്ചു.
കൈകളിലും ദേഹത്തും രക്തക്കറയുമായി ഇയാൾ പുറത്തേക്കിറങ്ങുന്നതു കണ്ട നാട്ടുകാർ പൊലീസിലറിയ്ക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യെലയുടെ മൃതദേഹം കണ്ടെടുക്കുകയും സുനിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.