അപൂര്‍വങ്ങളില്‍ അപൂര്‍വവും ലോകമെങ്ങും ശ്രദ്ധേയവുമായ കേസായിരുന്നു മിഷിഗണ്‍ സ്വദേശി മാര്‍ട്ടിന്‍ വധക്കേസ്. പ്രത്യേകിച്ചും പക്ഷിസ്നേഹികള്‍ ശ്രദ്ധിച്ച കേസ്. സംഭവത്തില്‍ സാക്ഷികളായി ആരുമില്ലാതിരുന്നിട്ടും ഒരാള്‍ സാക്ഷി പറഞ്ഞു. അത് മറ്റാരുമല്ല, അവരുടെ വളര്‍ത്തു തത്തയായിരുന്നു. തത്തയുടെ സാക്ഷ്യം കോടതിയിലേയ്ക്ക് എത്തിയില്ലെങ്കിലും ആത്മഹത്യയായി തള്ളിക്കളയാമായിരുന്ന ഒരു കേസ് പൊലീസ് അന്വേഷണത്തിലേയ്ക്ക് തിരിച്ചു വിട്ടു എന്നതാണ് എടുത്തു പറയേണ്ടത്.
2015 മേയിലാണ് കേസിനാസ്പദമായ സംഭവം. ഗ്ലെന്ന ദുരം എന്ന 49കാരി ഭര്‍ത്താവ് മാര്‍ട്ടിനെ അഞ്ചുതവണ വെടിവച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. പൊലീസെത്തുമ്പോള്‍ വെടിയേറ്റു മരിച്ച മാര്‍ട്ടിനൊപ്പം തലയ്ക്കു വെടിയേറ്റ് അവശയായി കിടക്കുന്ന ഗ്ലെന്ന ദുരത്തെയുമാണ് കണ്ടത്. ഇവരെ ഉടനെ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. ആദ്യം ആത്മഹത്യാശ്രമമാണ് എന്നായിരുന്നു പൊലീസ് വിലയിരുത്തല്‍. എന്നാല്‍ ഇവര്‍ എത്തുമ്പോള്‍ ഇവരുടെ വളര്‍ത്തു തത്ത ആവര്‍ത്തിച്ചുകൊണ്ടിരുന്ന വാക്കുകള്‍ അന്വേഷണത്തിന് വഴിമരുന്നിട്ടു. വെടിവയ്ക്കരുതെന്ന (don't f***k**g shoot) മാര്‍ട്ടിന്റെ ശബ്ദം തത്ത അനുകരിച്ചുകൊണ്ടിരുന്നു. പിന്നാലെ ഇരുവര്‍ക്കുമിടയിലെ സാമ്പത്തികത്തര്‍ക്കങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞു. ഇവര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നത്രെ. കേസ് തെളിയിക്കാനാതോടെ ഇവര്‍ക്ക് പരോള്‍ അനുവദിക്കാത്ത ജീവപര്യന്തത്തിനാണ് കോടതി വിധിച്ചത്.
ശബ്ദം അനുകരിക്കുന്നതിനും അത് ഓര്‍മയില്‍ സൂക്ഷിക്കുന്നതിനും അപാര വൈഭവമുള്ള പക്ഷിയാണ് ആഫ്രിക്കന്‍ ഗ്രേപാരറ്റ്. ഇതുതന്നെയാണ് ആഫ്രിക്കന്‍ ഗ്രേ പാരറ്റിനെ പക്ഷിപ്രേമികളുടെ ഓമനയാക്കുന്നതും.