ഭര്‍തൃമതികളായ യുവതികളെ വശീകരിച്ച് പീഡിപ്പിക്കുന്നത് തൊഴിലാക്കിയ വിരുതൻ താമരശ്ശേരിയിൽ പൊലീസ് പിടിയിൽ. കോഴിക്കോട് ഒളവണ്ണ സ്വദേശി വിജീഷാണ് പിടിയിലായത്. വടകര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഫോൺ വഴിപരിചയപ്പെട്ട വനീഷ് ആവശ്യപ്പെട്ടത് പ്രകാരം കോഴിക്കോട്ടെത്തിയ യുവതിയെ അടിവാരത്തെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
ഒരുമിച്ചുള്ള ഫോട്ടോകൾ എടുത്തതിന് ശേഷം ഇത് കാട്ടി ഭീഷണിപ്പെടുത്തി പീഡനം തുടർന്നതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ നിരവധി യുവതികളെ സമാനമായ രീതിയിൽ വഞ്ചിച്ചതായി വിനിഷ് മൊഴി നൽകിയിട്ടുണ്ട്. മാനഹാനി മൂലം പീഡനത്തിനിരയാകുന്നവർ പരാതി നൽകാൻ തയ്യാറാവാത്തതും പ്രതി മുതലെടുത്തുവെന്നാണ് പൊലീസ് പറയുന്നത്.
ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിലാണ് വിനീഷ് ജോലി ചെയ്യുന്നത്. ഫ്ലക്സ് ആവശ്യങ്ങൾക്കായി കടയിലെത്തുന്നവരിൽ നിന്നും മൊബൈൽ നമ്പർ കൈക്കലാക്കിയാണ് പ്രതി ഭർതൃമതികളുമായി ബന്ധം സ്ഥാപിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ മെമ്മറി കാർഡുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.