ആൾദൈവം ഗുർമീത് റാം റഹിം സിങ് ഇനി വിചാരണ നേരിടുന്നതു രണ്ടു കൊലപാതകക്കേസുകളിലും 400 അനുയായികളെ വന്ധ്യംകരിച്ച കേസിലും. രണ്ടു കൊലപാതകക്കേസിലും വാദം കേൾക്കുന്നതു തിങ്കളാഴ്ച വിധി പറഞ്ഞ സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് തന്നെയാണ്.
ഇതിൽ രഞ്ജിത് സിങ് വധക്കേസിന്റെ അന്തിമ വാദം കേൾക്കൽ അടുത്തമാസം 16നാണ്. മാനഭംഗത്തിനിരയായ രണ്ടാമത്തെ പെൺകുട്ടിയുടെ സഹോദരനും ദേരാ സച്ചാ സൗദയുടെ മാനേജിങ് കമ്മിറ്റിയിലെ മുൻ അംഗവുമായ രഞ്ജിത് സിങ്ങിനെ 2002 ജൂലൈ 10നു വെടിവച്ചു കൊലപ്പെടുത്തിയതാണ് ഒരു കേസ്. പൂരാ സച്ചാ പത്രാധിപർ റാം ചന്ദേർ ഛത്രപതിയെ വധിച്ചതാണു രണ്ടാമത്തെ കേസ്.
∙ ആദ്യ കൊലപാതകം
ഹരിയാനയിലെ കുരുക്ഷേത്രയിൽ ഖാൻ പുർ കോലിയൻ ഗ്രാമത്തിലെ കർഷകപ്രമുഖൻ ജോഗീന്ദർ സിങ്ങിന്റെ മകനാണ് രഞ്ജിത് സിങ്. 40 വർഷമായി ഇവർ ദേരാ സച്ചാ സൗദയുടെ വിശ്വാസികളാണ്. സൗദയിലെ 10 അംഗ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു രഞ്ജിത് സിങ്; സഹോദരി അവിടെ സന്യാസിനിയും. മാനഭംഗത്തിന് ഇരയായതോടെ 1999ലാണ് പെൺകുട്ടി ആശ്രമം വിട്ടത്. രഞ്ജിത് സിങ് പിന്നീടും അവിടെ തുടർന്നു. എന്നാൽ പ്രധാനമന്ത്രിക്ക് പെൺകുട്ടി അയച്ച ഊമക്കത്ത് എഴുതിയത് രഞ്ജിത് ആണെന്ന് ഗുർമീത് സംശയിച്ചു. തുടർന്ന് 2002 ജൂലൈ 10ന് രഞ്ജിത് കൊല്ലപ്പെട്ടു. രഞ്ജിത്തിന്റെ പിതാവ് ജോഗീന്ദർ സിങ്ങാണ് കേസ് മുന്നോട്ടു കൊണ്ടുപോയത്. അദ്ദേഹം കഴിഞ്ഞവർഷം മരിച്ചു.
∙ പത്രാധിപരുടെ കൊലപാതകം
സിർസയിൽ ‘പൂരാ സച്ചാ’പത്രം നടത്തിയിരുന്ന റാം ചന്ദേർ ഛത്രപതി, ഗുർമീതിനെതിരെ പെൺകുട്ടി എഴുതിയ കത്ത് പൂർണ രൂപത്തിൽ പ്രസിദ്ധപ്പെടുത്തി. ദേരാ സച്ചാ സൗദ ആശ്രമത്തിൽ നടന്ന മറ്റ് അതിക്രമങ്ങളെക്കുറിച്ചും പത്രം വാർത്തകൾ നൽകി. 2002 ഒക്ടോബർ 23ന് ഛത്രപതിക്കു വെടിയേറ്റു. ഡൽഹിയിൽ ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരിച്ചു. മരണമൊഴിയിൽ ഗുർമീതാണു തന്നെ അപായപ്പെടുത്തിയതെന്ന് ഛത്രപതി പറഞ്ഞിരുന്നു. ഛത്രപതിയുടെ മകൻ അൻശൂൽ ഛത്രപതി പഞ്ചാബ്– ഹരിയാനാ ഹൈക്കോടതിയിൽ ഹർജി നൽകി. രണ്ടു കൊലക്കേസുകളുടെയും അന്വേഷണം സിബിഎ ഏറ്റെടുക്കാൻ 2003ൽ ഹൈക്കോടതി ഉത്തരവായി.
∙ മാനേജരുടെ കൊലപാതകം ?
ഇതിനിടെ മറ്റൊരു കൊലക്കേസ് കൂടി ഉയർന്നുവന്നു. ദേരാ സച്ചാ സൗദയിൽ മാനേജരായിരുന്ന ഫക്കീർ ചന്ദിനെ കാണാതായി. ഫക്കീറിനെ റാം റഹിം സിങ് കൊലപ്പെടുത്തിയതാണ് എന്ന് ചൂണ്ടിക്കാട്ടി ദേരയിലെ മറ്റൊരു മാനേജർ ആയിരുന്ന റാം കുമാർ വൈഷ്ണോയ് ഹൈക്കോടതിയിൽ ഹർജി നൽകി. ഈ കേസും സിബിഐയ്ക്ക് വിട്ടതാണ്. കുറേനാൾ കഴിഞ്ഞു തെളിവ് ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ കേസ് അവസാനിപ്പിച്ചു.
∙ വന്ധ്യംകരണം
ദേരാ സച്ചാ സൗദയിലെ ജീവനക്കാരായ 400 പുരുഷന്മാരെ റാം റഹിം സിങ് നിർബന്ധപൂർവം വന്ധ്യംകരണത്തിന് വിധേയരാക്കി എന്നു കാണിച്ചു ഫത്തേബാദ് സ്വദേശി ഹാൻസ് രാജ് ചൗഹാൻ 2012 ജൂലൈയിൽ ഹൈക്കോടതിയെ സമീപിച്ചു. സന്യാസിനിമാരെ ശല്യം ചെയ്യാതിരിക്കാനായിരുന്നു ഈ നടപടി എന്ന് ഹർജിയിൽ പറയുന്നു. ഈ കേസും സിബിഐ അന്വേഷിക്കുന്നു.