രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ ബസ് കിട്ടാത്തതിനാൽ അപരിചിതന്റെ ബൈക്കിൽ കയറി വന്ന യുവാവിനെ മർദിച്ച് സ്വർണമാലയും പണവും കവർന്ന കേസിൽ രണ്ടു പേരെ വളപട്ടണം പൊലീസ് അറസ്റ്റു ചെയ്തു. പാപ്പിനിശ്ശേരി ഗേറ്റിനു സമീപം കുണ്ടുങ്ങൽ ഹൗസിൽ കെ.സജീർ (32), പയ്യന്നൂർ തോട്ടംകടവ് കാനായിയിലെ ചെങ്ങ ഹൗസിൽ എസ്.സിറാജ് (29) എന്നിവരെ വളപട്ടണം എസ്ഐ ശ്രീജിത് കൊടേരിയും സംഘവും പിടികൂടിയത്.
ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ 24ന് കണ്ണൂർ ടൗണിലെ വസ്ത്രാലയത്തിൽ ജോലി ചെയ്യുന്ന പറശ്ശിനിക്കടവ് സ്വദേശി കൊയിലേരിയൻ സിജിത്തിനെയാണ് മർദ്ദിച്ച് അവശനാക്കി കവർച്ച നടത്തിയത്. എകെജി ആശുപത്രിക്കു സമീപത്തു നിന്നും രാത്രിയിൽ ബസ് കിട്ടാതെ വന്നപ്പോൾ അതുവഴി വന്ന ബൈക്കിനു കൈ കാണിച്ചു. ബൈക്കിൽ രണ്ടുപേർ ഉണ്ടായിരുന്നുവെങ്കിലും പറശ്ശിനിക്കടവിലേക്കാണെന്ന് പറഞ്ഞ് യുവാവിനെ കയറ്റി.
വളപട്ടണം പാലം കഴിഞ്ഞ് പഴയങ്ങാടി റോഡിലേക്ക് കടന്ന് പാപ്പിനിശ്ശേരി പഴയ കോട്ടൺസ് കമ്പനിക്ക് സമീപം ബൈക്ക് നിർത്തി രണ്ടുപേർ ചേർന്ന് അക്രമിച്ചു. ഒന്നര പവൻ സ്വർണമാല, 2600 രൂപ, മൊബൈൽ ഫോൺ എന്നിവ കവർന്നു. പ്രതികൾ വിറ്റ സ്വർണമാല നഗരത്തിലെ പ്രമുഖ ജ്വല്ലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. അസമയത്ത് അപരിചിതരുടെ വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് പോകുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് പൊലീസ് അറിയിച്ചു.