രണ്ടു രോഗികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടു വർഷം മുൻപ് ജയിലിലായ പുരുഷ നഴ്സ് കുറഞ്ഞതു 90 പേരെ കൊന്നിട്ടുണ്ടെന്ന നിഗമനത്തിൽ ജർമൻ പൊലീസ്. മാരകമായ മരുന്നു നൽകി രണ്ടു രോഗികളെ കൊന്നതായി തെളിഞ്ഞതോടെയാണു നീൽസ് ഹോഗ് (40) ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടത്.
ക്ലിനിക്കിൽ വൈദ്യസഹായം തേടിയ 130 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു പരിശോധിച്ചപ്പോൾ 90 എണ്ണവും കൊലപാതകമാണെന്നു തെളിഞ്ഞു. ഹൃദയസ്തംഭനം ഉണ്ടാകുന്ന മരുന്നു കുത്തിവയ്ക്കുകയാണു പ്രതി ചെയ്തിരുന്നത്. ശേഷം രോഗിയെ രക്ഷിക്കാൻ ശ്രമിക്കും.
രക്ഷപ്പെട്ടാൽ ബന്ധുക്കളുടെ മുന്നിൽ ഹോഗ് ‘ദൈവതുല്യ’നാകും. ഇത് ആവർത്തിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഇത്രയേറെ രോഗികൾ കൊല്ലപ്പെട്ടത്. പൊലീസ് നിഗമനങ്ങൾ സത്യമെന്നു തെളിഞ്ഞാൽ നീൽസ് ഹോഗ് ജർമനിയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരനായ പരമ്പരക്കൊലയാളിയാകും.