കോഴിക്കോട് കുന്ദമംഗലത്ത് മോഷണപരമ്പര. മൂന്നുദിവസത്തിനിടെ പ്രദേശത്തെ ഇരുപത് വീടുകളിലാണ് കള്ളൻ കയറിയത്. കേസുമായി ബന്ധപ്പെട്ട് നിരവധിപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതിനിടയിലാണ് മോഷണം വീണ്ടും സജീവമാകുന്നത്.
തിങ്കളാഴ്ച പുലർച്ചെയാണ് കുന്ദമംഗലം അങ്ങാടിക്കു സമീപമുള്ള കുറിയേരി കോയയുടെ വീടിന്റെ പിന്‍ഭാഗത്തെ വാതിലുകൾ തുറന്നിട്ട നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ അലമാരയിൽനിന്ന് 13 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു.
കണക്കഞ്ചേരിയിൽ കുഞ്ചോദി ഹാജിയുടെ വീടിന് പിറകുവശത്തെ ഇരുമ്പ് വാതിലും മോഷ്ടാവ് കുത്തിത്തുറന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതിനാൽ മോഷണശ്രമം വിജയിച്ചില്ല. ഭീതിയോടെയാണ് പ്രദേശത്തെ നാട്ടുകാരുടെ ജീവിതം. അടിക്കടിയുണ്ടാകുന്ന മോഷണം തടയാൻ പ്രത്യേക സ്ക്വാഡുരൂപീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.