ഗുര്‍മീത് റാം റഹീമിന്റെ ശിക്ഷ ജീവപര്യന്തമാക്കണമെന്ന നിലപാടില്‍ പൊതുസമൂഹം. വിധി പ്രസ്താവിക്കുന്നതിന് തൊട്ടുമുന്‍പ് ദേര ആസ്ഥാനമായ സിര്‍സയില്‍ ഗുര്‍മീത് അനുകൂലികള്‍ വാഹനങ്ങള്‍ കത്തിച്ചു. കലാപസാധ്യത കണക്കിലെടുത്ത് ഹരിയാനയും പഞ്ചാബും ഉള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങളില്‍ സുരക്ഷാഭടന്മാരുടെ വന്‍സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.
ശിക്ഷ കുറഞ്ഞുപോയത് നിയമപരമായ പരിമിതികളുടെ പേരിലാണെങ്കിലും ഗുര്‍മീത് റാം റഹിം ജീവപര്യന്തം തടവുശിക്ഷ അര്‍ഹിക്കുന്നുവെന്ന നിലപാടിലാണ് സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും. ഗുര്‍മീതിനെ കുറ്റക്കാരനെന്നുവിധിച്ച വെള്ളിയാഴ്ച ഉണ്ടായ കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ ഹരിയാനയിലും പഞ്ചാബിലും അതിശക്തമായ സുരക്ഷാവിന്യാസം നടത്തിയിരുന്നു.
സൈന്യവും അര്‍ധസൈനികരും പൊലീസും ഉള്‍പ്പെടെ സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ നിരന്നു. പ്രത്യേക ജഡ്ജി ജഗ്ദീപ് സിങ് വിധി പ്രസ്താവിക്കാന്‍ റോഹ്തക് ജയിലില്‍ എത്തിയത് ഹെലികോപ്റ്ററിലായിരുന്നു. വിധിപ്രസ്താവനയ്ക്ക് തൊട്ടുമുന്‍പ് ദേര ആസ്ഥാനമായ സിര്‍സയില്‍ രണ്ട് കാറുകളും ബസും കത്തിച്ചു. ഹരിയാന, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ അടിയന്തര ഉന്നതതലയോഗം വിളിച്ച് സുരക്ഷാസ്ഥിതി വിലയിരുത്തി. മുഖ്യമന്ത്രി യുപി, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവടങ്ങളിലും പൊലീസ് അതീവജാഗ്രതയിലാണ്.