അനുയായികളെ മാനഭംഗപ്പെടുത്തിയ കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന് 20 വർഷം കഠിന തടവ് വിധിച്ചു.രണ്ട് കേസുകളിലായി 10 വർഷം വീതമാണു തടവുശിക്ഷ വിധിച്ചത്. 30 ലക്ഷം രൂപയാണ് രണ്ടു കേസുകളിലായി റാം റഹിം പിഴ ഒടുക്കേണ്ടത്. ഹരിയാന റോഹ്തക് ജയിലില്‍ സജ്ജീകരിച്ച താല്‍ക്കാലിക കോടതിയിലാണ് പ്രത്യേക ജഡ്ജി ജഗദീപ് സിങ്ങ് വിധി പ്രസ്താവിച്ചത്.
വിധി പ്രസ്താവത്തിന് മുന്‍പും ശേഷവും റാം റഹിം കോടതിയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. അന്തിമവാദം നടക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് മാപ്പപേക്ഷിച്ച ഗുര്‍മീത് താന്‍ മുന്‍പുനടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ശിക്ഷ ഇളവ് നല്‍കണമെന്നും അഭ്യര്‍ഥിച്ചു. ശിക്ഷാവിധിക്കുപിന്നാലെ കോടതിയില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ചുകൊണ്ടായിരുന്നു പ്രകടനം.
കോടതിയില്‍ നിന്ന് ബലമായാണ് റാം റഹിമിനെ നീക്കിയത്. തല്‍ക്കാലം റോഹ്തക് ജയിലില്‍ത്തന്നെ പ്രതിയെ പാര്‍പ്പിക്കും. കഠിനതടവായതിനാല്‍ ജയിലില്‍ കായികാധ്വാനമുള്ള ജോലികള്‍ ചെയ്യേണ്ടിവരും. 2002 ല്‍ സിര്‍സയിലെ ദേര ആസ്ഥാനത്തുവച്ച് രണ്ട് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസിലാണ് ശിക്ഷ. ഈ വിവരം പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകനെ വധിച്ചതുള്‍പ്പെടെ രണ്ട് കൊലക്കേസുകളില്‍ക്കൂടി പ്രതിയാണ് ഗുര്‍മീത്.