മാനഭംഗക്കേസിൽ വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിനു പത്തുവർഷം തടവുശിക്ഷ വിധിച്ചതിനു പിന്നാലെ ദേര സച്ചാ സൗദ ആസ്ഥാനമായ സിർസയിൽ സംഘർഷം. ഫൂർക്കയിൽ രണ്ടു കാറുകൾക്ക് ഗുർമീത് അനുയായികൾ തീയിട്ടു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷയാണ് ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരുന്നത്. ആയിരത്തിലധികം സൈനികരെ വിവിധ ഇടങ്ങളിലായി വിന്യസിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ ആളിക്കത്തിയ കലാപം മൂർധന്യത്തിലെത്തിയേക്കുമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഗുർമീതിനെ കുറ്റക്കാരനാണെന്ന് പ്രസ്താവിച്ച വിധി പുറത്തുവന്നതിനു പിന്നാലെ ദേര സച്ചാ സൗദ അനുയായികൾ ഹരിയാനയിലും പഞ്ചാബിലുമടക്കം അഞ്ചു സംസ്ഥാനങ്ങളിൽ അക്രമം അഴിച്ചുവിട്ടിരുന്നു. വിവിധയിടങ്ങളിലുണ്ടായ അക്രമങ്ങളിലായി 38 പേരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ദേര അനുയായികളുടെ അക്രമം രാജ്യതലസ്ഥാന നഗരിയിലേക്കു പടരാതിരിക്കാൻ സുരക്ഷാ സേനാംഗങ്ങൾ അതീവ ജാഗ്രതയിലാണ്. ഡൽഹി അതിർത്തിയിൽ പൊലീസ് വാഹന പരിശോധന കർശനമാക്കി. ചെറുസംഘങ്ങളായി റോത്തക്കിലെത്തി പ്രക്ഷോഭം അഴിച്ചുവിടാൻ ഗുർമീത് അനുയായികൾ പദ്ധതിയിടുന്നുവെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടുണ്ട്. റോത്തക്കിൽനിന്നു ഡൽഹിയിലേക്കുള്ള വഴിയിലുടനീളം സുരക്ഷാസേനാംഗങ്ങൾ നിലയുറപ്പിച്ചിരിക്കുകയാണ്.
സുരക്ഷയ്ക്കായി സൈനികരും അർധസൈനികരും പൊലീസും
സൈനിക, അർധസൈനിക വിഭാഗങ്ങളും പൊലീസും ഉൾപ്പെട്ട ത്രിതല സുരക്ഷാ സംവിധാനമാണു ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരിക്കുന്നത്. അർധസൈനിക സേനയുടെ പൂർണ നിയന്ത്രണത്തിലാണു റോത്തക് ജയിൽ പരിസരം. നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശത്തു സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കു വെടിയുണ്ടകളെ നേരിടേണ്ടിവരുമെന്നു റോത്തക് ഡപ്യൂട്ടി കമ്മിഷണർ അതുൽകുമാർ മുന്നറിയിപ്പു നൽകി കഴിഞ്ഞു.