നീണ്ടകരയിൽ മീൻപിടിത്ത വള്ളത്തിൽ കപ്പലിടിച്ച അപകടത്തെത്തുടർന്നുള്ള അന്വേഷണ ഭാഗമായി വിദേശ ചരക്കുകപ്പലിനെ പിടിക്കാൻ ആകാശമാർഗത്തിലൂടെ തീരസംരക്ഷണ സേനയുടെ ഡോണിയർ വിമാനം പറന്നെത്തിയപ്പോൾ, കടലിലൂടെ സേനയുടെ സി-427 എന്ന ഇന്റർസെപ്റ്റർ ബോട്ട് ഒപ്പം കുതിച്ചു. ഇന്നലെ വൈകിട്ട് മുതൽ രാത്രി വൈകും വരെ വിഴിഞ്ഞം പുറംകടലിൽ സിനിമയെ വെല്ലുന്ന വ്യോമ-ജലയാന ചെയ്സ് പ്രകടനം.
സേനയുടെ വിഴിഞ്ഞം സ്റ്റേഷനിൽ ഉദ്വേഗത്തിന്റെ മണിക്കൂറുകൾ. എന്നിട്ടും ചൈനീസ് ക്യാപ്റ്റൻ നയിച്ച ഹോങ്കോങ് റജിസ്ട്രേഷനുള്ള കെഎസ്എൽ അന്യാംങ് എന്ന ചരക്കുകപ്പൽ നിർത്താതെ പാഞ്ഞു. മണിക്കൂറുകൾ നീണ്ട പിന്തുടരലിനു ശേഷവും കപ്പലിനെ 'തളയ്ക്കാനാകാത്തതോടെ ആൻഡമൻ ദ്വീപസമൂഹത്തിലെ കടലിൽ വലിയ സേനാക്കപ്പലുകളുപയോഗിച്ചു പിടികൂടാൻ സേനാധികൃതരുടെ ശ്രമം. ഇതിനു പക്ഷേ, കേന്ദ്രതലത്തിൽ നിന്നുള്ള അനുവാദം ലഭിക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്.
ഗൾഫിൽ നിന്നു സിങ്കപ്പൂരിലേക്കു സൾഫറുമായി പോകുകയാണു കപ്പൽ. വിഴിഞ്ഞത്തുനിന്നു 70 കിലോമീറ്ററോളം ഉള്ളിലായിരുന്നു വൈകിട്ട് അഞ്ചു മുതൽക്കുള്ള പിന്തുടരൽ. സേനാധികൃതർ പലവട്ടം ആവശ്യപ്പെട്ടിട്ടും കപ്പൽ നിർത്താൻ ക്യാപ്റ്റൻ തയാറായിട്ടില്ല. സിങ്കപ്പൂർ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല പ്രതികരണമില്ല. തൊട്ടടുത്ത തീരസംരക്ഷണസേനാ ആസ്ഥാനങ്ങളായ തൂത്തുകുടി, പോർട്ട് ബ്ലെയർ, ചെന്നൈ എന്നിവിടങ്ങളിലെ വലിയ കപ്പലുകൾ ഉപയോഗിച്ചു തടയാനാണു സേനയുടെ നീക്കം.
23ൽ ഏറെ ജീവനക്കാരുമായാണു കപ്പലിന്റെ പാച്ചിൽ. സേനാ അധികൃതരും കപ്പലുമായി നിരന്തരം ആശയ വിനിമയം രാത്രി വൈകിയും നടത്തുകയാണ്. നിർത്താതെ പോകുന്ന രീതി വച്ച് അപകടത്തിനിടയാക്കിയത് ഈ കപ്പലാണെന്ന സംശയം ബലപ്പെടുത്തുകയാണെന്നു സേനാധികൃതർ പറഞ്ഞു. കപ്പലിനു സിങ്കപ്പൂർ അതിർത്തിയിൽ എത്തണമെങ്കിൽ ആൻഡമൻ നിക്കോബർ ദീപ് കടക്കണം. ഇവിടെ വച്ചു തടയുന്നതിനായി ഉന്നതതല അനുമതിക്കായി കാക്കുകയാണ്. നീണ്ടകരയിൽ നിന്നു 38 നോട്ടിക്കൽ മൈൽ ഉള്ളിൽ വച്ച് ഇന്നലെ രാവിലെയാണ് അപകടം. ബോട്ടിൽ ഉണ്ടായിരുന്ന കുളച്ചൽ-പൊഴിയൂർ സ്വദേശികളായ സജി, ഏലിയാസ്, റമ്മിദാസ്, പൊഴിയൂർ സ്വദേശി സേവ്യർ തുടങ്ങി ആറംഗ മൽസ്യത്തൊഴിലാളി സംഘത്തെ മറ്റൊരു മത്സ്യബന്ധന ബോട്ടിൽ രക്ഷിച്ചു കരയ്ക്കെത്തിച്ചു.